scorecardresearch

രാഹുലിന്റെ സവർക്കർ പരാമർശം; എംവിഎ സഖ്യത്തിൽ വിള്ളലുണ്ടാക്കിയേക്കുമെന്ന് സഞ്ജയ് റാവത്ത്

ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി നൽകി പെൻഷൻ വാങ്ങിച്ച സവർക്കർ ജിയാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ആരാധനപാത്രമെന്നായിരുന്നു രാഹുൽ പറഞ്ഞത്

ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി നൽകി പെൻഷൻ വാങ്ങിച്ച സവർക്കർ ജിയാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ആരാധനപാത്രമെന്നായിരുന്നു രാഹുൽ പറഞ്ഞത്

author-image
WebDesk
New Update
Sanjay Raut, shivsena, ie malayalam

മുംബൈ: രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് അതൃപ്തി. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് ഉദ്ധവിന്റെ ശിവസേന പക്ഷം പിന്മാറിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സവർക്കറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശങ്ങൾ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിൽ വിള്ളലുണ്ടാക്കിയേക്കുമെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തും പറഞ്ഞു.

Advertisment

''സവർക്കറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്നതും മഹാരാഷ്ട്രയോ ശിവസേനയോ അംഗീകരിക്കില്ല. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളും ഇതിനെ പിന്തുണക്കില്ല. ഭാരത് ജോഡോ യാത്രയിൽ ഈ പ്രസ്താവന നടത്തേണ്ട ആവശ്യമില്ല. രാജ്യത്ത് വർധിച്ചുവരുന്ന സ്വേച്ഛാധിപത്യ മനോഭാവം, തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് യാത്ര നടത്തുന്നത്. യാത്രയ്ക്ക്, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ സമയത്ത്, സവർക്കറെ വലിച്ചിഴക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം, ഇത് മഹാ വികാസ് അഘാഡി സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്,'' റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലൂടെയുള്ള കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഈ ആഴ്ച ആദ്യം വാഷിം ജില്ലയിൽ നടന്ന ഒരു പരിപാടിയിലാണ് സവർക്കെതിരായ പരാമർശം രാഹുൽ നടത്തിയത്.

ബ്രിട്ടീഷുകാർ ഭൂമി വാഗ്‌ദാനം ചെയ്തിട്ടും ബിർസ മുണ്ട കുമ്പിടാൻ തയ്യാറായില്ല. അയാൾ മരണം തിരഞ്ഞെടുത്തു. ഞങ്ങൾ, കോൺഗ്രസുകാർ അദ്ദേഹത്തെ ഞങ്ങളുടെ ആരാധനാപാത്രമായി കണക്കാക്കുന്നു. ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി നൽകി പെൻഷൻ വാങ്ങിച്ച സവർക്കർ ജിയാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ആരാധനപാത്രമെന്നായിരുന്നു രാഹുൽ പറഞ്ഞത്.

Advertisment

രാഹുലിന്റെ പരാമർശത്തിൽ കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടിരിക്കുന്ന ഉദ്ധവ് താക്കറെയുടെ ശിവസേന പക്ഷം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. രാഹുലിന്റെ വാക്കുകൾ തെറ്റായിപ്പോയെന്നാണ് ഉദ്ധവ് പറഞ്ഞത്. അതേസമയം, സവർക്കറിനെതിരായ വിമർശനം രാഹുൽ വ്യാഴാഴ്ചയും ആവർത്തിച്ചു. രാഹുലിന്റെ പരാമർശം മഹാ വികാസ് അഘാഡി സഖ്യത്തിൽ വിള്ളലുണ്ടാക്കുമെന്ന് വെള്ളിയാഴ്ച റാവത്ത് പറഞ്ഞു.

''മഹാ വികാസ് അഘാഡി സഖ്യം തകരില്ല, പക്ഷേ സഖ്യത്തിൽ വിള്ളലുകൾ ഉണ്ടാകാം, ഇത് നല്ല സൂചനയല്ല,” റാവത്ത് വെള്ളിയാഴ്ച പറഞ്ഞു.

തന്റെ പാർട്ടിയും ഉദ്ധവ് നയിക്കുന്ന സേനയും സവർക്കറുമായി വിയോജിക്കാൻ സമ്മതിച്ചതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ''സഞ്ജയ് റാവത്തുമായി ഇന്ന് (വെള്ളിയാഴ്ച) ഞാൻ സംസാരിച്ചു. വിയോജിക്കാൻ ഞങ്ങൾ സമ്മതിച്ചു. രാഹുലിന്റെ പരാമർശങ്ങൾ മഹാ വികാസ് അഘാഡി സഖ്യത്തെ ദുർബലപ്പെടുത്തുമെന്ന ചിന്ത അദ്ദേഹം തള്ളിക്കളഞ്ഞു. ഇതൊരിക്കലും മഹാ വികാസ് അഘാഡി സഖ്യത്തെ ബാധിക്കില്ല,'' രമേശ് പറഞ്ഞു.

Rahul Gandhi Savarkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: