/indian-express-malayalam/media/media_files/uploads/2017/10/rahul-mersal.jpg)
ന്യൂഡൽഹി: വിജയ് ചിത്രം മെർസലിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോൾ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ''മിസ്റ്റർ മോദി, തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും ആഴത്തിലുളള ആവിഷ്കാരമാണ് സിനിമ. മെർസലിൽ ഇടപെട്ട് തമിഴ് സംസ്കാരത്തെ ഇടിച്ചുതാഴത്താൻ ശ്രമിക്കരുത്'' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Mr. Modi, Cinema is a deep expression of Tamil culture and language. Don't try to demon-etise Tamil pride by interfering in Mersal
— Office of RG (@OfficeOfRG) October 21, 2017
മെർസലിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെയും സിനിമയെ പിന്തുണച്ചും നടന്‍ കമലഹാസൻ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ഒരിക്കൽ സെൻസർ ചെയ്ത് സർട്ടിഫിക്കറ്റ് ചെയ്ത ചിത്രമാണ് മെർസൽ എന്നും ഇനി വീണ്ടും അതിനെ സെൻസർ ചെയ്യരുതെന്നും കമല്‍ഹാസന്‍ അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമാണ് ബിജെപിയുടെ ആവശ്യം. സിനിമയില്‍ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിപ്പിച്ചത്.
സമകാലീന ഇന്ത്യയിലെ വിവിധ പ്രശ്നങ്ങളില്‍ മെർസൽ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജിഎസ്ടി ഉള്ള സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ ക്യാംപെയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.