ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിർത്ത് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെയും ബില്ലിനെ പിന്തുണയ്ക്കുന്നവർക്കെതിരെയും രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ബില്ലിനെ പിന്തുണയ്ക്കുന്നവർ രാജ്യത്തിന്റെ അടിത്തറയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
“പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. അതിനെ പിന്തുണയ്ക്കുന്നവരെല്ലാം രാജ്യത്തെ ആക്രമിക്കുകയും അതിന്റെ അടിത്തറ നശിപ്പിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്,” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
The #CAB is an attack on the Indian constitution. Anyone who supports it is attacking and attempting to destroy the foundation of our nation.
— Rahul Gandhi (@RahulGandhi) December 10, 2019
മതത്തിന്റെ പേരിലുള്ള ചേരിതിരിവാണ് പൗരത്വ ഭേദഗതി ബിൽ എന്നായിരുന്നു എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി വിമർശിച്ചിരുന്നു. “ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണിത്. പുതിയൊരു വിഭജനത്തിനുള്ള വഴിയാണ് ഈ ബില്ലിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്.” ഒവൈസി പറഞ്ഞു. ലോക്‌സഭയിൽ ബിൽ കീറിയെറിഞ്ഞായിരുന്നു ഒവൈസിയുടെ പ്രതിഷേധം.
Read More: ലോക്‌സഭയിൽ നാടകീയ രംഗങ്ങൾ; പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്ത് യുഎസ് കമ്മീഷനും രംഗത്തെത്തി. രാജ്യാന്തര മതസ്വാതന്ത്ര്യത്തെ കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ കമ്മീഷനാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബില്‍ അങ്ങേയറ്റം തെറ്റിദ്ധാരണ ജനകമാണെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും യുഎസ് കമ്മീഷന്‍ പറയുന്നു.
Read More: അമിത് ഷായ്‌ക്ക് ഉപരോധമേര്‍പ്പെടുത്തണം; പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് യുഎസ് കമ്മീഷന്‍
രണ്ട് സഭകളിലും ബില്‍ പാസാകുകയാണെങ്കില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കളെ ഉപരോധിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് ഈ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തെറ്റായ ദിശയിലേക്ക് നയിക്കും. ഇന്ത്യയുടെ മതേതരത്വത്തെയും നാനാത്വത്തെയും ബില്‍ ചോദ്യം ചെയ്യും. ഇന്ത്യൻ സർക്കാർ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വപരീക്ഷ നടത്തുകയാണ്. ഇതിലൂടെ മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന പ്രകിയയാണ് നടക്കുകയെന്നും യുഎസ് കമ്മീഷൻ വിമർശിച്ചു.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് അസമില്‍ സുരക്ഷ ശക്തമാക്കി. അസമില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസം വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തിലാണ് ബന്ദ് നടക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പരസ്യമായി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. വൈകീട്ട് നാല് വരെ ബന്ദ് തുടരും. അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നാഗാലാന്‍ഡില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.