ന്യൂഡൽഹി: സാമൂഹ്യമാധ്യമമമായ ഫെയ്സ്ബുക്കിനെയും ഫെയ്സ്ബുക്കിന്റെ മെസേജിങ് സേവനമായ വാട്സാആപ്പിനെയും രാജ്യത്തെ ഭരണകക്ഷിയായ ബിജെപി നിയന്ത്രിക്കുകയാണെന്നും വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള വ്യാജവാർത്താ പ്രചാരണത്തിനായി അവയെ ഉപയോഗപ്പെടുത്തുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുമായി ബന്ധമുള്ള ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരേ വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ നിയമങ്ങൾ പ്രയോഗിക്കുന്നതിനെ ഫെയ്സ്ബുക്ക് എതിർത്തുവെന്ന് ദ വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ) റിപ്പോർട്ട് ചെയ്തതിന് പിറകേയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
“ഫെയ്സ്ബുക്കിനെയും വാട്‌സ്ആപ്പിനെയും ബിജെപിയും ആർഎസ്‌എസും നിയന്ത്രിക്കുന്നു. അവർ അതിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. അവസാനമായി അമേരിക്കൻ മാധ്യമങ്ങൾ ഫെയ്സ്ബുക്കിനെക്കുറിച്ചുള്ള സത്യം എന്താണെന്ന് പറഞ്ഞിട്ടുണ്ട്,” രാഹുൽ ട്വീറ്റ് ചെയ്തു.
എന്നാൽ രാഹുലിന്റെ അഭിപ്രായ പ്രകടനം സ്വന്തം പാർട്ടിക്കാരെപ്പോലും സ്വാധീനിക്കാൻ കഴിയാത്ത പരാജിതർക്ക് തോന്നുന്ന കാര്യമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. “സ്വന്തം പാർട്ടിയിൽ പോലും ആളുകളെ സ്വാധീനിക്കാൻ കഴിയാത്ത പരാജിതർ ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ബിജെപിയും ആർഎസ്‌എസുമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും,” എന്ന് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.
Read More: ആരുടെ ഭീരുത്വം കാരണമാണ് നമ്മുടെ മണ്ണ് ചെെന സ്വന്തമാക്കിയത്: രാഹുൽ ഗാന്ധി
ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി എക്സിക്യൂട്ടിവ് ബിജെപിയുമായി ബന്ധമുള്ള കുറഞ്ഞത് നാല് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എതിരേ “വിദ്വേഷ പ്രചാരണ നിയമങ്ങൾ പ്രയോഗിക്കുന്നതിനെ എതിർത്തു” എന്ന് ഡബ്ല്യുഎസ്ജെ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപിയുമായി ബന്ധപ്പെട്ടതും, “ഹിംസാത്മകമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ അത്തരം കാര്യങ്ങളിൽ പങ്കാളിയാവുന്നതോ ആയ തരത്തിൽ ഫ്ലാഗ് ചെയ്തതും” ആയ ചുരുങ്ങിയത് നാല് വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അക്കൗണ്ടുകളുടെ കാര്യത്തിലാണ് വിദ്വേഷ പ്രചാരണത്തിനെതിരായ നിയമം ഉപയോഗിക്കുന്നതിനെ കമ്പനി എതിർത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബിജെപി നേതാക്കൾക്കെതിരേ“നിയമലംഘനങ്ങൾക്ക് നടപടിയെടുക്കുന്നത് രാജ്യത്തെ കമ്പനിയുടെ ബിസിനസ് സാധ്യതകളെ തകർക്കും, ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണിത്,” എന്ന് ഫെയ്സ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അൻകി ദാസ് സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞതായി ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്തു.
Read More: ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റിനെതിരെ നടപടിയില്ലെന്ന് ഫെയ്സ്ബുക്ക്
ഭരണകക്ഷിയായ ബിജെപിയോടുള്ള ഫെയ്സ്ബുക്കിന്റെ അനുകൂല മനോഭാവത്തിന്റെ ഭാഗമാണ് അങ്കി ദാസിന്റെ ഇടപെടൽ എന്നാണ് ഫെയ്സ്ബുക്കിലെ ഇപ്പോഴുള്ളതും മുൻപ് തൊഴിലെടുത്തിരുന്നവരുമായ ജീവനക്കാർ പറയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തെലങ്കാന ബിജെപി എംഎൽഎ ടി രാജ സിങ്ങ് നടത്തിയായി പറയുന്ന വിദ്വേഷ പരാമർശത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. “അപകടകരമായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും”എതിരായ നയം പ്രകാരം എംഎൽഎയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് റദ്ദാക്കണമെന്ന് ഫെയ്സ്ബുക്ക് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
പബ്ലിക് പോളിസി ഡയറക്ടർ അൻകി ദാസ് “രാഷ്ട്രീയ വീഴ്ചയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നെന്നും”, എന്നാൽ അവരുടെ ഒരാളുടെ എതിർപ്പ് മാത്രമാണ് ബിജെപി എംഎൽഎ ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമിൽ തുടരാൻ കാരണമെന്നും ഫെയ്സ്ബുക്ക് വക്താവ് ആൻഡി സ്റ്റോൺ പറഞ്ഞുവെന്നു റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ തങ്ങൾ ചില ചോദ്യങ്ങളുന്നയിച്ചതിന് ശേഷം ഫെയ്സ്ബുക്ക് സിങ്ങിന്റെ ചില പോസ്റ്റുകൾ ഇല്ലാതാക്കുകയും ഔദ്യോഗിക അക്കൗണ്ടായി ഉപയോഗിക്കുന്നതിനുള്ള അനുമതി റദ്ദാക്കിയെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
Read More: ട്രംപിനെതിരെ പടപ്പുറപ്പാടുമായി ടിക് ടോക്കും ജീവനക്കാരും
അതേസമയം, റിപ്പോർട്ടിൽ പരാമർശിച്ച ഉള്ളടക്കമൊന്നും താൻ വ്യക്തിപരമായി പോസ്റ്റ് ചെയ്തിട്ടില്ലെന്നും തന്റെ പേജ് എടുത്തുമാറ്റിയതാണെന്നും സിങ് അവകാശപ്പെട്ടു.
“2018ൽ ഞങ്ങളുടെ ഔദ്യോഗിക പേജ് എടുത്തുമാറ്റിയപ്പോൾ ഫേസ്ബുക്ക് ഞങ്ങളുമായി ആശയവിനിമയം നടത്തിയില്ല. ഇപ്പോൾ, രാജ്യത്തുടനീളം എന്നെ പിന്തുണയ്ക്കുന്നവർ എന്റെ പേരിൽ പേജുകൾ നിർമ്മിക്കുന്നു. ഞങ്ങൾക്ക് ആരെയും തടയാൻ കഴിയില്ല. ഞങ്ങൾക്ക് അതിൽ നിയന്ത്രണമില്ല, ”സിങ് പറഞ്ഞു. സിങ്ങിന്റെ പേരിൽ കുറഞ്ഞത് എട്ട് ഫെയ്സ്ബുക്ക് പേജുകളും പ്രൊഫൈലുകളും ഉണ്ട്.
സിങ്ങിന്റെ ആരോപണവിധേയമായ പോസ്റ്റുകൾ ഫ്ലാഗുചെയ്യുന്നതിന് ചില ഫെയ്സ്ബുക്ക് ഇന്ത്യ ജീവനക്കാർ പരാമർശിക്കുന്ന നയം “അപകടകരമായ വ്യക്തികളും സംഘടനകളും” നയമാണ്. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ “സംഘടിത വിദ്വേഷം”, “കൂട്ട കൊലപാതകം”, “വിദ്വേഷ കുറ്റകൃത്യങ്ങൾ” അല്ലെങ്കിൽ “തീവ്രവാദ ആക്രമണങ്ങൾ” പോലുള്ള പ്രവർത്തനങ്ങളെ പ്രശംസിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന ഉള്ളടക്കം നിരോധിച്ചിരിക്കുന്നുവെന്നാണ് ഫെയ്സ്ബുക്ക് അധികൃതർ പറയുന്നത്.
Read More: Rahul Gandhi attacks BJP over WSJ report on Facebook, party hits back