റഫാല്‍ ഇടപാടിനെ സംബന്ധിച്ച് 2018 ഡിസംബർ മാസം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് പുനഃപരിശോധന ആവശ്യപ്പെട്ട ഹർജിക്കാർ പ്രധാനമായും ആശ്രയിച്ചത് മൂന്ന് രേഖകളെയാണ്. ഈ രേഖകള്‍ക്ക് മേല്‍ തങ്ങൾക്ക് വിശേഷാവകാശം ഉണ്ടെന്നും, നിയമവിരുദ്ധമായ മാർഗത്തിലൂടെയാണ് ഹർജിക്കാർ ഇത് കൈക്കലാക്കിയതെന്നും വാദിച്ച് കേന്ദ്രം പുനഃപരിശോധനയെ എതിർത്തു.
എന്നാൽ സുപ്രീം കോടതി ബുധനാഴ്ച്ച കേന്ദ്രത്തിന്റെ എതിർപ്പിനെ തള്ളിക്കളയുകയും, ആ മൂന്ന് രേഖകൾ പുനഃപരിശോധന ഹർജിയിൽ ഉൾപ്പെടുത്താൻ അനുവദിക്കുകയും ചെയ്തു.
ആ മൂന്ന് രേഖകൾ ഇവയാണ്
1. ആര്‍ എമ്മിന്റെ (RM) ശ്രദ്ധയിലേക്ക്
2015 നവംബർ മാസം 24ആം തീയതി പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ഇനീഷിയേറ്റ് ചെയ്യപ്പെട്ട കുറിപ്പ് ,അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറും പ്രധാനമന്ത്രിയുടെ ഓഫീസും (PMO) തമ്മില്‍ നടന്ന ചർച്ചകള്‍ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു.
‘ആര്‍ എമ്മിന്റെ (RM) ശ്രദ്ധയിലേക്ക്. ഇത്തരം ചർച്ചകൾ നമ്മുടെ ക്രയവിക്രയത്തെ ഗൗരവമായി പരിമിതപ്പെടുത്തും, അതിനാല്‍ PMO ഇത്തരം ചർച്ചകൾ ഒഴിവാക്കുന്നതാകും അഭിലഷണീയം.’ പ്രതിരോധ സെക്രട്ടറിയായ ജി മോഹൻ കുമാർ എഴുതിയ നോട്ടിലെ RM സൂചിപ്പിക്കുന്നത് രക്ഷാ മന്ത്രി എന്ന പ്രതിരോധവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമനെയാണ്.
ഡെപ്യൂട്ടി സെക്രട്ടറി (Air- II) എസ് കെ ശർമയുടെ നോട്ടിനോട് പ്രതികരിച്ചു കൊണ്ടാണ് കുമാർ എഴുതിയത്. ‘ഇന്ത്യൻ നെഗോഷിയേറ്റിംഗ് ടീമിന്റെ ഭാഗമല്ലാത്ത ഉദ്യോഗസ്ഥർ ഫ്രഞ്ച് സർക്കാരിന്റെ ഉദ്യോഗസ്ഥരുമായി സമാന്തര കൂടിയാലോചനകളിൽ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് ഞങ്ങൾ PMO-യോട് ഉപദേശിക്കുന്നു. പ്രതിരോധ മന്ത്രാലയം നടത്തുന്ന കുടിയാലോചനകളിൽ PMO-യ്ക്ക് തൃപ്തിയില്ലായെങ്കിൽ, PMO നടത്താൻ ആഗ്രഹിക്കുന്ന കൂടിയാലോചനകളുടെ പരിഷ്കരിച്ച നടപടിക്രമങ്ങൾ സ്വീകരിക്കാവുന്നതാണ്,” എസ് കെ ശർമ കുറിച്ച നോട്ടിൽ പറയുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ ഇത്തരം ഉത്‌കണ്‌ഠകൾക്ക് മനോഹർ പരീക്കർ മറുപടി പറഞ്ഞത് ഇങ്ങനെയാണ്: “ഉച്ചകോടി ചർച്ചകളുടെ ഫലമായി വന്ന ഈ വിഷയത്തിന്റെ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും സൂഷ്മമായി നിരീക്ഷിക്കുകയാണ്. അഞ്ചാമത്തെ ഖണ്‌ഡിക ഒരു ഓവര്‍ റിയാക്ഷന്‍ ആയാണ് അനുഭവപ്പെടുന്നത്. പ്രതിരോധ വകുപ്പ് സെക്രട്ടറി ഈ പ്രശ്നം പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചര്‍ച്ചകള്‍ നടത്തി ഈ വിഷയം പരിഹരിക്കേണ്ടതാകുന്നു.” അഞ്ചാമത്തെ ഖണ്‌ഡിക, എസ് കെ ശര്‍മയുടെ നോട്ടിനെക്കുറിച്ചുള്ള പരമാര്‍ശമാണ്.
2. പ്രതിരോധ മന്ത്രാലയത്തിന്റെ 2016 ഓഗസ്റ്റ് മാസത്തിലെ പതിനെട്ടാമത്തെ നോട്ട്
2016 ജനുവരി 12- 13 തീയതികളിൽ ഫ്രഞ്ച് വിഭാഗവുമായി നാഷണല്‍ സെക്യൂരിറ്റി അഡ്‌വൈസര്‍( NSA) അജിത് ഡോവൽ പാരിസിൽ വച്ചുനടത്തിയ ചർച്ചയുടെ രേഖപ്പെടുത്തലാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ വായുസേനാ വിഭാഗം തയ്യാറാക്കിയ നോട്ട് പ്രകാരം, നെഗോഷിയേറ്റിംഗ് ടീമിന്റെ പരിധിക്ക് പുറത്തു നിന്നു കൊണ്ടുള്ള ഡോവലിന്റെ കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ, മനോഹർ പരീക്കർ, പരമാധികാര ഉറപ്പിന്റെയും, മദ്ധ്യസ്ഥ തീരുമാനത്തിന്റെയും ഉടമ്പടികളിലെ വിടുതൽ രേഖകളുടെ ശുപാര്‍ശ, യോഗ്യതാ അധികാരമുള്ള ഡിഫെൻസ് അക്വിസിഷൻ കൗൺസിലിന്റെ (Defence Acquisition Council) പരിഗണനയ്ക്ക് നൽകുന്നതിന് പകരം സുരക്ഷയുടെ ചുമതലയുള്ള കാബിനറ്റ് കമ്മിറ്റിക്ക് (Cabinet Committee on Security) നൽകാൻ ആവശ്യപ്പെട്ടു.
3. ഇന്ത്യൻ നെഗോഷിയേറ്റിംഗ് ടീമിലെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ മൂന്ന് പേരുടെ നോട്ട്
2016 ജൂൺ മാസം ഒന്നാം തീയതിയിലെ ഈ കുറിപ്പ് ഇടപാടിന്റെ പല കാര്യങ്ങളിലും ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ ഇന്ത്യൻ നെഗോഷിയേറ്റിംഗ് ടീമിലെ അംഗങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തുന്നു. പത്ത് എതിർപ്പുകൾ രേഖപ്പെടുത്തിയ ഈ നോട്ട് ഇന്ത്യൻ നെഗോഷിയേറ്റിംഗ് ടീമിന്റെ അവസാന റിപ്പോർട്ടിൽ കൂട്ടിച്ചേർക്കപ്പെട്ടു.
സര്‍ക്കാര്‍ നിലപാട്
അതേ സമയം, സുപ്രീം കോടതി ബുധനാഴ്ച്ച പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെയാണ്, “പുനഃപരിശോധന ഹർജികൾ പരിഗണിക്കവേ, ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ രേഖകളിലേക്ക് കൂടെ ശ്രദ്ധ നൽകാൻ തീരുമാനിക്കുകയുണ്ടായി,” എന്നാൽ, “ദേശീയ സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ ആഭ്യന്തര പര്യാലോചനകളുടെ തെരഞ്ഞെടുത്തതും അപൂർണവുമായ ചിത്രം അവതരിപ്പിക്കാനാണ് ഹർജിക്കാർ ഈ രേഖകൾ ഉപയോഗിക്കുന്നതെന്ന് ഞങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. ഹർജിക്കാർ അവതരിപ്പിച്ച രേഖകൾ, എങ്ങനെയാണു ഈ വിഷയത്തെ അഭിസംബോധന ചെയ്തതെന്നും, പരിഹരിച്ചതെന്നും, യോഗ്യതയുള്ള അധികാരികളിൽ നിന്നും എങ്ങനെയാണ് ആവശ്യമായ അംഗീകാരങ്ങൾ നേടിയെടുത്തതെന്നും വിശദീകരിക്കാൻ പരാജയപ്പെടുകയാണ്. ഇത് വസ്തുതകളുടെയും രേഖകളുടെയും തെരഞ്ഞെടുത്തതും അപൂർണവുമായ അവതരണമാണ്.”
“സുപ്രീം കോടതി ആവശ്യപ്പെട്ട വിവരങ്ങൾ സർക്കാർ കോടതിക്ക് നൽകിയിട്ടുണ്ട്, അതു പോലെ തന്നെ കോടതിയുടെ നിർദേശപ്രകാരവും, കോടതി നിർദേശിച്ച രീതിയിലും ഹർജിക്കാർ ആവശ്യപ്പെട്ട വിവരവും നൽകിയിട്ടുണ്ട്. CAG ആവശ്യപ്പെട്ട എല്ലാ രേഖകളും ഫയലുകളും സർക്കാർ നൽകിയിട്ടുണ്ട്. സർക്കാരിന്റെ പ്രധാന ഉത്ക്കണ്ഠ രാജ്യത്തിൻറെ സുരക്ഷയെ സംബന്ധിച്ച സെൻസിറ്റീവും രഹസ്യസ്വഭാവവുമുള്ള രേഖകൾ പൊതുസഞ്ചയത്തിൽ ലഭ്യമാകുന്നു എന്നതാണ്,” പ്രസ്താവനയിൽ പറയുന്നു.
Read in English: Rafale deal: The three documents that Govt didn’t want in the public domain