ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അക്രമരഹിരതമാണെന്ന് ഉറപ്പാക്കാന്‍ രണ്ടു മാസമായി ജാഗ്രതയോടെയാണു കര്‍ഷകസംഘടനകള്‍ പ്രവര്‍ത്തിച്ചത്. സമരം ചെയ്യുന്ന കര്‍ഷകരെ നക്‌സലുകളെന്നും ഖാലിസ്ഥാനികളെന്നും എതിരാളികള്‍ ആക്ഷേപിച്ചപ്പോഴും പ്രതിഷേധം സമാധാനപരമായിരുന്നു. എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്റ്റര്‍ പരേഡിനിടെ നടന്ന അക്രമങ്ങളും ചെങ്കോട്ട കീഴടക്കിയ ജനക്കൂട്ടവും പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ മാത്രമല്ല, തീവ്രഘടകങ്ങളും ഉള്‍പ്പെടുന്നുവെന്ന് വാദിക്കാന്‍ സര്‍ക്കാരിന് അവസരം നല്‍കിയിരിക്കുകയാണ്.
ബഹളമയമാകാന്‍ ഇടയുള്ള പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പുതിയ സംഭവികാസങ്ങള്‍ സര്‍ക്കാരിനു നേട്ടമായേക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കാമെന്ന വാഗ്ദാനം കര്‍ഷകസംഘടനകള്‍ നിരസിച്ചുവെന്നതും ചൊവ്വാഴ്ചയുണ്ടായ അക്രമങ്ങളും ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിനു പിടിവള്ളിയാകും. കര്‍ഷകസംഘടനകളും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും ചൊവ്വാഴ്ചത്തെ, പ്രത്യേകിച്ച് ചെങ്കോട്ടയിലെ സംഭവങ്ങളെ അപലപിച്ചത് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും.
”മുന്നോട്ടുപോകുന്നതിന് അനുസരിച്ച് ഞങ്ങളുടെ തന്ത്രം തീര്‍ച്ചയായും മാറും,” സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരാള്‍ പറഞ്ഞു. ”നിങ്ങള്‍ക്ക് ബലപ്രയോഗത്തിലൂടെ ചെങ്കോട്ടയില്‍ പ്രവേശിക്കാനാവില്ല. അവിടെ ഒരു പതാക സ്ഥാപിക്കുക, തുടര്‍ന്ന് നിയമങ്ങളെക്കുറിച്ച് സംസാരിക്കാം എന്ന് പറയുക.”
”കര്‍ഷക നേതാക്കള്‍ ഞങ്ങളുമായി ഒരു കരാറിലെത്തിയാല്‍ ഈ ആളുകള്‍ (പ്രക്ഷോഭകര്‍) അത് അംഗീകരിക്കുന്നില്ലെങ്കില്‍, ഈ നേതാക്കള്‍ എന്തു ചെയ്യും? ചൊവ്വാഴ്ചത്തെ സംഭവങ്ങള്‍ കാണിക്കുന്നത് അവർക്ക് താഴെ തട്ടിൽ ഇപ്പോഴും സ്വാധീനമുണ്ടോ എന്ന ചോദ്യമാണ് ഉയർത്തുന്നത്,” അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെങ്കോട്ടയില്‍ പ്രവേശിച്ച് മതചിഹ്നമുള്ള പതാക ഉയര്‍ത്തുകയും ചെയ്തപ്പോള്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ മൗനം പാലിക്കുകയായിരുന്നു. ”എന്താണ് സംഭവിച്ചതെന്ന് ഒരു വിലയിരുത്തലും നടത്തിയിട്ടില്ല, ഞങ്ങള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല,” എന്നായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം. അതേമസമയം, ട്രാക്ടര്‍ പരേഡ് അക്രമത്തില്‍ കലാശിച്ചത് കര്‍ഷക സംഘടനകള്‍ക്ക് ‘എക്‌സിറ്റ് പോയിന്റായി’ മാറിയേക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചർച്ചയ്ക്കു വരുന്ന നേതാക്കൾക്കു തങ്ങളുടെ അണികളുടെ മേലുള്ള സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.
”സര്‍ക്കാര്‍ ഇതുവരെ വഴങ്ങുകയും കര്‍ഷകര്‍ നിരസിച്ച നിരവധി വിട്ടുവീഴ്ചകള്‍ക്കു തയാറാവുകയും ചെയ്തു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായ വഴിത്തിരിവിലാണ്, ചര്‍ച്ചകളെ വഴിതെറ്റിക്കാന്‍ ഭീഷണിപ്പെടുത്തുന്ന ഘടകങ്ങളുണ്ടാവുന്നു. ഒരു തീരുമാനം എളുപ്പമാക്കുന്നതിനു കര്‍ഷകനേതാക്കള്‍ ഈ അവസരം ഉപയോഗിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ”സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റൊരാള്‍ പറഞ്ഞു.’
Also Read: അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ല; ഒറ്റക്കെട്ടായി സമരം തുടരുമെന്ന് കർഷകർ
പ്രക്ഷോഭത്തെ താഴ്ത്തിക്കെട്ടാന്‍ ഡിസംബര്‍ മുതല്‍ ശ്രമിക്കുകയായിരുന്നു ബിജെപി. പ്രതിപക്ഷമാണു സമരത്തിനു പിന്നിലെന്നും പഞ്ചാബില്‍ മാത്രം ഒതുങ്ങുതാണെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. ചില ബിജെപി നേതാക്കള്‍ പ്രതിഷേധക്കാരെ ”ഖാലിസ്ഥാനികള്‍” എന്നും ”മാവോയിസ്റ്റുകള്‍” എന്നും വിളിച്ച് ആക്ഷേപിച്ചിരുന്നു. ഒരു കര്‍ഷകനെതിരെയും ”ഇത്തരം ആരോപണങ്ങള്‍ ആരും ഉന്നയിക്കരുത്” എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞതുപോലും കണക്കിലെടുക്കാതെയായിരുന്നു മറ്റു ചില നേതാക്കളുടെ ഈ നടപടി.
അതേസമയം, സമരത്തോടുള്ള തന്ത്രം തീരുമാനിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് ബിജെപി മേധാവി ജെ പി നദ്ദ, മുതിര്‍ന്ന നേതാക്കളുമായി പാര്‍ട്ടി ആസ്ഥാനത്ത് ചര്‍ച്ച നടത്തി.
”പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടുവച്ച സൂത്രവാക്യത്തിന് എതിരാണ് പ്രതിഷേധമെന്ന് ഞങ്ങള്‍ കരുതുന്നു. എന്നാല്‍ ഇത് ഇന്ത്യന്‍ റിപ്പബ്ലിക്കിനും അതിന്റെ ആത്മാവിനും എതിരാണ്. ദേശീയ തലസ്ഥാനത്ത് സംഭവിച്ചത് വിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്,” മുതിര്‍ന്ന ബിജെപി നേതാവ് പി മുരളീധര്‍ റാവു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
‘ജനാധിപത്യത്തില്‍, സര്‍ക്കാരിനെ വെല്ലുവിളിച്ച് നിങ്ങള്‍ക്ക് അണിനിരക്കാം. ഇത് സര്‍ക്കാരിനെയും മന്ത്രിമാരെയും അവഹേളിക്കുന്നതായി തോന്നാം. പക്ഷേ, റിപ്പബ്ലിക്കിന്റെ പരമാധികാരത്തെയും ആത്മാവിനെയും നിങ്ങള്‍ക്ക് വെല്ലുവിളിക്കാന്‍ കഴിയില്ല. ഇതാണ് ചൊവ്വാഴ്ച പ്രകടമായത്, ഞങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല, ”റാവു പറഞ്ഞു.
”പ്രതിഷേധത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചത്? രാജ്യത്തെ കര്‍ഷകന് ഇത് ചെയ്യാന്‍ കഴിയുമോ?” ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ട്വിറ്ററില്‍ ചോദിച്ചു:
ബി.ജെ.പി നേതാവ് രാം മാധവ് അക്രമത്തിനു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. കാര്‍ഷികനിയമ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള അസത്യങ്ങള്‍ പ്രചരിപ്പിച്ച് കര്‍ഷകരെ ആക്രമണാത്മക നടപടികളിലേക്കു നയിച്ചശേഷം, ട്രംപിന്റെ ഇന്ത്യന്‍ പതിപ്പുകളായ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോൾ അക്രമത്തില്‍ കപട രോഷം പ്രകടിപ്പിക്കുന്നു. ഡല്‍ഹിയില്‍ നടന്ന എല്ലാത്തിനും അവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്, ”അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാരും പ്രതിഷേധിക്കുന്ന കര്‍ഷകസംഘടനകളും തമ്മില്‍ ഇതുവരെ 11 ചര്‍ച്ചകൾ നടന്നിട്ടുണ്ട്. 41 കര്‍ഷക പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മന്ത്രിസഭാ സമിതിയെ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് നയിച്ചത്. ഏതു വിധേനെയും സമരം തുടരാന്‍ ”ചില ശക്തികള്‍” ആഗ്രഹിക്കുന്നതായി ഡിസംബര്‍ 22 നു നടന്ന ചര്‍ച്ചയ്ക്കുശേഷം തോമര്‍ ആരോപിച്ചിരുന്നു.