ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നവജ്യോത് സിങ് സിദ്ദു രാജിവച്ചു. ചൊവ്വാഴ്ചയാണ് സിദ്ദു രാജി സമർപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ, പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് സിദ്ദു പറഞ്ഞു.
“ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച വിട്ടുവീഴ്ചയുടെ ഭാഗത്തുനിന്നാണ് മുളച്ചുവരുന്നത്, പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല,” അദ്ദേഹം കത്തിൽ പറഞ്ഞു.
പഞ്ചാബിൽ ചരൺജിത് സിങ് ചാന്നിയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദുവിന്റെ രാജി.
അതേസമയം അടുത്തിടെ രാജിവച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ഡൽഹിയിലെത്തി. അമരീന്ദർ രണ്ട് ദിവസം ദേശീയ തലസ്ഥാനത്ത് ഉണ്ടാകുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
“അദ്ദേഹം എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കും. രണ്ട് തവണ പാർട്ടിയിലെ പ്രധാന സ്ഥാനം തനന്തിനും സംസ്ഥാനം ഭരിക്കാൻ അവസരം നൽകിയതിനും അവരോട് നന്ദി പറയാൻ അദ്ദേഹം ആഗ്രഹിക്കുന്നു,” അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഡൽഹിയിൽ പഞ്ചാബ് മുഖ്യമന്ത്രിക്ക് അനുവദിച്ച സർക്കാർ ഭവനമായ കപൂർത്തല ഹൗസ് അമരീന്ദർ സിംഗ് ഒഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുഎസ്‌യു) മുൻ പ്രസിഡന്റ് കനയ്യ കുമാറും രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരുന്ന ദിവസമാണ് അമരീന്ദർ ഡൽഹിയിലേക്ക് പോകുന്നത്.
അമരീന്ദർ രാജിവച്ചതുമുതൽ കോൺഗ്രസ് അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർട്ടിയുടെ നിരീക്ഷണം. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച അജണ്ടയിലുണ്ടെന്ന് അമരീന്ദറിന്റെ ക്യാമ്പ് സ്ഥിരീകരിച്ചിട്ടില്ല.