ന്യൂഡല്‍ഹി: ഈ ആഴ്ച അവസാനം പ്രതീക്ഷിക്കുന്ന മന്ത്രിസഭാ പുനസംഘടനയ്ക്കു മുന്നോടിയായി എട്ട് സംസ്ഥാനങ്ങളിൽ ഗവർണമാരെ മാറ്റി നിയമിക്കുകയോ പുതുതായി നിയമിക്കുകയോ ചെയ്ത് കേന്ദ്ര സർക്കാർ. മിസോറോം ഗവർണർ പി.എസ്.ശ്രീധരന്‍ പിള്ളയെ ഗോവയിലേക്കു മാറ്റി നിയമിച്ചു.
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി നിയമിച്ചതാണു പ്രധാന മാറ്റം. 2019 മുതൽ രാജ്യസഭയിലെ ബിജെപിയുടെ നേതാവായിരുന്ന തവർചന്ദിനു പകരം പുതിയ ആളെ മന്ത്രിസഭയിലേക്കു കണ്ടെത്തേണ്ടതുണ്ട്.
2019 ഒക്ടോബര്‍ 25 നാണ് മിസോറാം ഗവര്‍ണറുടെ ചുമതല വഹിക്കുകയായിരുന്നു ശ്രീധരൻ പിള്ള. ഇദ്ദേഹത്തിന്റെ പിൻഗാമിയായി ഡോ. ഹരി ബാബു കമ്പംപതിയെയാണ് മിസോറാമിൽ രാഷ്ട്രപതി നിയമിച്ചിരിക്കുന്നത്. വിശാഖപട്ടണത്തുനിന്നുള്ള ലോക്‌സഭാ അംഗമായ ഡോ. ഹരി ബാബു ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗം കൂടിയാണ്.
ഗുജറാത്തിൽനിന്നുള്ള ബിജെപി നേതാവ് മംഗുഭായി ചഗന്‍ഭായി പട്ടേലിനെ മധ്യപ്രദേശിലും ഗോവ മുൻ സ്പീക്കർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിനെ ഹിമാചല്‍ പ്രദേശിലും ഗവർണറായി നിയമിച്ചു.
ത്രിപുര ഗവർണർ രമേഷ് ബെയിസിനെ ഝാർഖണ്ഡിലേക്കും സത്യദേവ് നാരായന്‍ ആര്യയെ ഹരിയാനയിൽനിന്നു ത്രിപുരയിലേക്കും മുതിർന്ന ആർഎസ്എസ് നേതാവ് ബന്ദരു ദത്താത്രയയെ ഹിമാചൽ പ്രദേശിൽനിന്നു ഹരിയാനയിലേക്കും മാറ്റി നിയമിച്ചു.
Also Read: മന്ത്രിസഭാ പുനഃസംഘടന ഉടൻ; കോവിഡ് നിയന്ത്രണവും തിരഞ്ഞെടുപ്പും ലക്ഷ്യം