ന്യൂഡൽഹി: പെഗാസസ് സോഫ്റ്റ്‌വെയർ ഫോണുകളിൽ ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്ന് സൈബർ സുരക്ഷാ ഗവേഷകർ. ഇതു സംബന്ധിച്ച സത്യവാങ്മൂലം പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ സുപ്രീംകോടതി നിയമിച്ച സമിതിക്ക് സമർപ്പിച്ചു. ഹർജിക്കാരുടെ ഫോണുകളിൽ പെഗാസസ് ഉപയോഗിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് രണ്ട് ഗവേഷകരാണ് കോടതിയെ അറിയിച്ചത്.
ഈ സൈബർ-സുരക്ഷാ ഗവേഷകരോട് ചില ഹരജിക്കാർ സുപ്രീം കോടതി സമിതിക്ക് മുന്നിൽ ഹാജരാക്കാനും അവർ നടത്തിയ ഫോറൻസിക് വിശകലനത്തിന്റെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ടിരുന്നു.
രണ്ട് ഗവേഷകരിൽ ഒരാൾ ഏഴ് പേരുടെ ഐഫോണുകളാണ് പരിശോധിച്ചത്, അതിൽ രണ്ട് പേരുടേതിൽ പെഗാസസ് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന്, ഈ ഗവേഷകൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഫോറൻസിക് ഉപകരണം ഉപയോഗിച്ചാണ് രണ്ട് ഫോണുകളിലെയും തെളിവുകൾ കണ്ടെത്തിയതെന്ന് ഗവേഷകൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും സമിതിക്ക് മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തു.
ഒരാളുടെ ഫോണിൽ 2018 ഏപ്രിലിലും മറ്റേയാളുടെതിൽ 2021 ജൂൺ ജൂലൈ മാസങ്ങളിൽ ഒന്നിലധികം തവണയും പെഗാസസ് ഉപയോഗിച്ചതായി കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു.
“പ്രോസസ് ടേബിൾ ഡാറ്റാബേസുകളിൽ നിന്നുള്ള എൻട്രികൾ ഇല്ലാതാക്കാൻ പെഗാസസ് ശ്രമിച്ചുവെന്നാണ് 2021 മാർച്ചിലെ ഒന്നിലധികം എൻട്രികൾ സൂചിപ്പിക്കുന്നത്,” ആദ്യത്തെ സൈബർ സുരക്ഷാ ഗവേഷകൻ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
കേസിലെ ഹർജിക്കാരിൽ ആറ് പേരുടെ ആൻഡ്രോയിഡ് ഫോണുകൾ വിശകലനം ചെയ്ത മറ്റൊരു സൈബർ സുരക്ഷാ ഗവേഷകൻ, നാല് ഫോണുകളിൽ പെഗാസസിന്റെ വ്യത്യസ്ത പതിപ്പുകൾ കണ്ടെത്തി, ശേഷിക്കുന്ന രണ്ട് ഉപകരണങ്ങളിൽ പെഗാസസിന്റെ യഥാർത്ഥ പതിപ്പിന്റെ വകഭേദങ്ങൾ ഉണ്ടെന്ന് ഈ ഗവേഷകൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“ഞങ്ങൾക്ക് ആൻഡ്രോയിഡിനായി ഒരു എമുലേറ്റർ ഉണ്ട്, അതിലൂടെയാണ് മാൽവെയറിന്റെ എല്ലാ വകഭേദങ്ങളും കണ്ടെത്തിയത്, ഇത് മാൽവെയർ ആയതുകൊണ്ട് തന്നെ നിയമാനുസൃതമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമായിരുന്നില്ല. ഇത് നിങ്ങളുടെ ചാറ്റുകൾ വായിക്കുക മാത്രമല്ല, നിങ്ങളുടെ വീഡിയോകൾ നേടുകയും എപ്പോൾ വേണമെങ്കിലും ഓഡിയോ അല്ലെങ്കിൽ വീഡിയോ ഓണക്കുകയും ചെയ്യാം,” സൈബർ സുരക്ഷാ ഗവേഷകൻ പറഞ്ഞു.
പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബർ 27നാണ് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി ഡീൻ ഡോ.നവീൻ കുമാർ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫസർ ഡോ. പി. പ്രഭാഹരൻ, ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ അസോസിയേറ്റ് പ്രൊഫസറായ ഡോ അശ്വിൻ അനിൽ ഗുമാസ്റ്റെ എന്നിവരാണ് മൂന്നംഗ സാങ്കേതിക സമിതിയിലെ മറ്റു അംഗങ്ങൾ.
ഈ വർഷം ജനുവരി രണ്ടിന് മൂന്നംഗ സമിതി, തങ്ങളുടെ ഉപകരണങ്ങളിൽ സ്പൈവെയർ ബാധിച്ചതായി സംശയിക്കുന്നവർ ജനുവരി ഏഴിന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് പരസ്യം നൽകിയിരുന്നു. ഉപകരണത്തിൽ ക്ഷുദ്രവെയർ ബാധിച്ചിട്ടുണ്ടോ എന്ന അവരുടെ സംശയത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വന്നാൽ, പരിശോധനകൾക്കായി ഉപകരണം കൈമാറാൻ അത് വ്യക്തിയോട് അഭ്യർത്ഥിക്കുകയും പിന്നീട് അത് തിരികെ നൽകുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു.
Also Read: പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് നാളെ
സമിതിയെ സമീപിച്ച ചില ഹർജിക്കാർ, ഉപകരണങ്ങൾ സമർപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചതായി സ്വതന്ത്ര സൈബർ സുരക്ഷാ ഗവേഷകർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു, “ഫോണിന്റെ ഒരു ചിത്രം” പകർത്തി അത് തിരികെ നൽകേണ്ട ആവശ്യമേയുള്ളു എന്നും അവർ പറഞ്ഞു.
ഇതുസംബന്ധിച്ച് അന്വേഷണ സമിതിക്ക് ഇമെയിൽ അയച്ചെങ്കിലും ഇതുവരെ അവരിൽ നിന്നും മറുപടി ലഭിച്ചില്ല
ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് ബിസിനസ് പ്രമുഖർ, മന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണങ്ങളാണ് വിദഗ്‌ധ സമിതി അന്വേഷിക്കുന്നത്. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടെന്ന് രാജാന്തര മാധ്യമക്കൂട്ടായ്മ കഴിഞ്ഞ ജൂലൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.