/indian-express-malayalam/media/media_files/uploads/2017/02/panneerselvamch-vidyasagar-rao-759-1.jpg)
ചെന്നൈ: തമിഴ്നാട്ടിൽ ദിവസങ്ങൾ നീണ്ട രാഷ്‌ട്രീയ അനിശ്ചിതത്വത്തിന് വിരാമമിടാൻ ഇനി ഗവർണറുടെ ഒരു വാക്ക് മാത്രം. സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവുവിന് മേൽ സമ്മർദം ഏറുകയാണ്. എഐഎഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസ്വാമിയും കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും ഇന്നലെ ഗവര്‍ണറെ കണ്ടു സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു.
മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ നിയമസഭാ തലത്തിൽ കോംപോസിറ്റ് വോട്ടിങ്ങ് എന്നറിയപ്പെടുന്ന സമഗ്ര വോട്ടെടുപ്പിനുളള സാധ്യതയാണ് കൂടുതൽ. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ജയിലിലായ അവസരത്തിൽ ഇനി ശശികല ക്യാംപിലുണ്ടായിരുന്ന എംഎൽഎമാർ ആരുടെ പക്ഷത്ത് ചേരും എന്നുളളത് നിർണായകമാണ്. നിലവിൽ 124 എംഎൽഎമാരുടെ പിന്തുണയുളള ശശികല പക്ഷത്തിൽ നിന്ന് 8 പേരെ പനീർസെൽവത്തിന് തന്റെ പക്ഷത്തേക്ക് ചേർക്കാനായാൽ എടപ്പാടി പളനിസാമിക്ക് മന്ത്രിസഭ രൂപീകരണം നടക്കില്ല. 117 എംഎൽഎമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
സർക്കാർ രൂപീകരണത്തിനായി മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ച പനീർസെൽവത്തെയും പളനിസാമിയെയും നിയമസഭയിൽ വിശ്വാസ വോട്ട് തേടാൻ ഗവർണർ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ആരെയാണ് ആദ്യം വിശ്വാസവോട്ട് തേടാൻ സഭയിലേക്ക് അയയ്‌ക്കുക എന്നത് പ്രധാനമാണ്. നിയമസഭാ തലത്തിൽ സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർക്ക് കിട്ടയ നിയമോപദേശം. ഇങ്ങനെ ഗവർണർ തീരുമാനിക്കുകയാണെങ്കിൽ നിലവിൽ സഭയിലുളള 223 അംഗങ്ങൾ വോട്ടെടുപ്പിലൂടെ മുഖ്യമന്ത്രിയെ തീരുമാനിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.