ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് കീഴിൽ, ഒരു യുണീക് ഡിജിറ്റൽ ഹെൽത്ത് ഐഡി ആളുകൾക്ക് നൽകും. ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ രേഖകളും അടങ്ങിയിരിക്കുന്നതായിരിക്കും ഹെൽത്ത് കാർഡ്.
2020 ഓഗസ്റ്റ് പതിനഞ്ചിനാണ് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ പൈലറ്റ് പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
“ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനു നടത്തിയ നീക്കങ്ങൾ ഇന്ന് ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതൊരു സാധാരണ ഘട്ടമല്ല. ഇതൊരു അസാധാരണ ഘട്ടമാണ്, ”പ്രധാനമന്ത്രി പറഞ്ഞു.
Read More: വാക്സിന് ഇടവേളയില്‍ ഇളവ്: കേന്ദ്രത്തിന്റെ അപ്പീലില്‍ വിശദമായ വാദം വ്യാഴാഴ്ച
കോവിഡ് വാക്സിനേഷനുള്ള കോവിൻ പ്ലാറ്റ്ഫോം സംവിധാനത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. “രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കേഷൻ വരെയുള്ള വമ്പിച്ച സംവിധാനമാണ്” കോവിൻ എന്നും സമാനതകളില്ലാത്ത ഉദാഹരണമാണ് അതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നടപ്പാക്കുന്നത്. ദൗത്യത്തിലൂടെ പൗരന്മാരുടെ രേഖാമൂലമുള്ള ആരോഗ്യ രേഖകൾ അവരുടെ സമ്മതത്തോടെ ലഭ്യമാക്കാനും കൈമാറാനും പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രിയുട ഓഫീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറയുന്നു.
പദ്ധതിയുടെ പ്രധാന ഘടകങ്ങളിൽ ഓരോ പൗരന്റെയും ആരോഗ്യ ഐഡി ഉൾപ്പെടുന്നു. അത് വ്യക്തികളുടെ ആരോഗ്യ അക്കൗണ്ടായും പ്രവർത്തിക്കും, അതിലേക്ക് വ്യക്തിഗത ആരോഗ്യ രേഖകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ, ഹെൽത്ത് കെയർ പ്രൊഫഷണൽസ് രജിസ്ട്രി (എച്ച്പിആർ), ഹെൽത്ത് കെയർ ഫെസിലിറ്റീസ് എന്നിവയുടെ സഹായത്തോടെ ലിങ്ക് ചെയ്യാം.
ഇതിലൂടെ ഡോക്ടർമാർക്കും ആശുപത്രികൾക്കും ഹെൽത്ത് കെയർ സർവീസ് പ്രൊവൈഡർമാർക്കും എളുപ്പത്തിൽ സേവനം നൽകാനാവുമെന്നും പ്രസ്താവനയിൽ പറയുന്നു.
“ഈ ദൗത്യം ഡിജിറ്റൽ ആരോഗ് സംവിധാനങ്ങളിൽ പരസ്പര പ്രവർത്തനക്ഷമത സൃഷ്ടിക്കും, പണമിടപാടുകളിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് വഹിക്കുന്ന പങ്ക് പോലെ,” പ്രധാനമന്ത്രിയുട ഓഫീസ് അഭിപ്രായപ്പെട്ടു. ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പൗരന്മാർക്ക് ഒരു ക്ലിക്കിൽ ലഭ്യമാക്കാൻ പുതിയ സംവിധാനം പ്രസ്താവനയിൽ പറയുന്നു.