/indian-express-malayalam/media/media_files/uploads/2023/06/Brij-Bhushan-home.jpg)
ന്യൂഡൽഹിയിലെ ഡബ്ല്യുഎഫ്ഐ ഓഫീസിന് പുറത്തെ കാഴ്ച. ബ്രിജ് ഭൂഷന്റെ വീടും ഇതേ പരിസരത്താണ്. ഫൊട്ടോ: പ്രേംനാഥ് പാണ്ഡ്യെ
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ ഒരു വനിതാ ഗുസ്തി താരത്തെ വെള്ളിയാഴ്ച ഡൽഹി പൊലീസ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ ഓഫിസിൽ കൊണ്ടുപോയിരുന്നു. ആ സമയത്ത് അതേ പരിസരത്തുള്ള തന്റെ എംപി ബംഗ്ലാവിൽ ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു. താൻ ഡബ്ല്യുഎഫ്‌ഐ ഓഫീസിലായിരുന്ന അതേ സമയം സിങ്ങും അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോൾ തനിക്ക് ഭയം തോന്നിയെന്ന് ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവെ വനിതാ ഗുസ്തി താരം പറഞ്ഞു.
2019 ൽ തന്റെ ഓഫിസിൽവച്ച് സിങ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വനിതാ ഗുസ്തി താരത്തിന്റെ പരാതി.
''പൊലീസിനോട് ചോദിച്ചപ്പോൾ അവിടെ ആരും ഇല്ലെന്നാണ് പറഞ്ഞത്. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയശേഷം ബ്രിജ് ഭൂഷണും ആ സമയം അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്നതായി ഞാൻ അറിഞ്ഞു. താൻ ഉറങ്ങുകയായിരുന്നുവെന്ന് ബ്രിജ് ഭൂഷൺ മാധ്യമങ്ങളോട് സംസാരിക്കുന്നത് പിന്നീട് ഞാൻ കണ്ടു. അയാൾ ഒരു പ്രതിയായതിനാലും അയാൾക്കെതിരെ എഫ്‌ഐആർ ഉള്ളതിനാലും ഞാൻ വളരെ അസ്വസ്ഥയായിരുന്നു. സംഭവസ്ഥലത്ത് പോയി പൊലീസിനോട് സംഭവിച്ചത് എന്തെന്ന് ആവർത്തിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അയാൾ അവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഭയം തോന്നി,” അവൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ചോദിക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് പ്രണവ് തയാലിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. ഉച്ചയ്ക്ക് 1.30 ന് ഗുസ്തി താരത്തെ ഡബ്ല്യുഎഫ്ഐ ഓഫിസിലേക്ക് കൊണ്ടുപോയതെന്നും രണ്ടു വനിതാ പൊലീസുകാരടക്കം അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ ഒപ്പം ഉണ്ടായിരുന്നതായും ഡൽഹി പൊലീസിലെ വൃത്തങ്ങൾ പറഞ്ഞു.
''പ്രതിയുടെ വീടും ഡബ്ല്യുഎഫ്‌ഐ ഓഫീസും ഒരേ വളപ്പിലാണ് സ്ഥിതി ചെയ്യുന്നത്, എന്നാൽ എതിർ അറ്റത്താണ്. ബ്രിജ് ഭൂഷൺ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നെങ്കിലും പരാതിക്കാരിയും ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റും പരസ്പരം കണ്ടില്ല. അരമണിക്കൂറോളം അവർ അവിടെ ഉണ്ടായിരുന്നു. അവളെ ഡബ്ല്യുഎഫ്‌ഐ ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയി. പീഡന സമയത്ത് എന്താണ് സംഭവിച്ചതെന്ന് വീണ്ടും വിവരിക്കാൻ അവളോട് ആവശ്യപ്പെട്ടു,'' വൃത്തങ്ങൾ പറഞ്ഞു.
“ആരും എന്നെ കാണാൻ വന്നില്ല. ഞാൻ എന്റെ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു,” അശോക റോഡിലെ വസതിയുടെ ഗേറ്റിൽവച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സിങ് പറഞ്ഞു.
വ്യാഴാഴ്ചയാണ് പൊലീസിൽനിന്നും തനിക്ക് നോട്ടീസ് ലഭിച്ചതെന്നും ഡബ്ല്യുഎഫ്ഐ ഓഫീസിൽ താൻ എത്തുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ അറിയാതിരിക്കാൻ അവരൊന്നും ചെയ്തില്ലെന്നും വനിതാ ഗുസ്തി താരം പറഞ്ഞു.
അതേസമയം, വനിതാ ഗുസ്തി താരത്തെ ഡബ്ല്യുഎഫ്‌ഐ ഓഫീസിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജവാർത്തയിൽ പ്രതികരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. ''വനിതാ ഗുസ്തി താരം ബ്രിജ് ഭൂഷന്റെ വീട്ടിലേക്ക് പോകുന്നുവെന്ന തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. വനിതാ ഗുസ്തി താരത്തെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ ഓഫീസിലേക്കാണ് ഡൽഹി പൊലീസ് കൊണ്ടുപോയത്,'' പരാതിക്കാരിയെ 21, അശോക റോഡിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് ന്യൂഡൽഹി ഡിസിപി ട്വിറ്ററിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.