ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല പരപ്പന അഗ്രഹാര ജയിലിലെ കോടതിയില്‍ കീഴടങ്ങി. ഇതിനിടെ പരിസരത്ത് സംഘർഷം. ശശികലയ്ക്ക് മരുന്നും വസ്ത്രവുമായി വന്ന വാഹനം അജ്ഞാതർ അടിച്ച് തകർത്തു. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. വാഹനം തകർത്തത് പനീർശെൽവം പക്ഷക്കാരാണെന്ന് ശശികല വിഭാഗം ആരോപിച്ചു.
കീഴടങ്ങിയ ശശികലയെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റ് വരിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ചോദിച്ച ശശികലയുടെ ഹർജി പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി തളളി. സുരക്ഷാ പ്രശ്നങ്ങളെത്തുടർന്നാണ് ജയിലിനകത്ത് പ്രത്യേക കോടതിമുറി ഒരുക്കിയത്. ശശികലയ്ക്കൊപ്പം കൂട്ടുപ്രതിയായ ഇളവരശിയും കീഴടങ്ങി.
മറ്റൊരു പ്രതിയായ ജയലളിതയുടെ വളർത്തുമകൻ സുധാകരൻ നാളെ കോടതിയിൽ കീഴടങ്ങും. മുതിർന്ന നേതാക്കളും ശശികലയ്ക്കൊപ്പം കോടതിയിലെത്തിയിരുന്നു.
ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു.
കീഴടങ്ങാൻ സമയം ചോദിച്ച് ശശികല നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് റോഡ് മാർഗം ബെംഗളൂരുവിലെത്തി ശശികല കോടതിക്കു മുൻപിൽ കീഴടങ്ങിയത്.