/indian-express-malayalam/media/media_files/uploads/2018/02/nirav-20180215-201757.jpg)
ന്യൂഡല്‍ഹി: കോടികള്‍ തട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് കേസില്‍ വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ സഹോദരിയെ തേടി ഇന്‍റര്‍പോളും. 13,600 കോടിയുടെ തട്ടിപ്പില്‍ നേരിട്ട് പങ്കുള്ള ബെല്‍ജിയന്‍ പൗരയായ പൂര്‍വി മോദിക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
നീരവ് മോദിയുടെ തട്ടിപ്പില്‍ നേരിട്ട് പങ്കെടുത്ത പൂര്‍വി അതിലൂടെ 963 കോടി ഇന്ത്യന്‍ രൂപയുടെ ലാഭം നേടി എന്നാണ് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. "പണം തട്ടിപ്പ് എന്ന ഒരൊറ്റ ലക്ഷ്യം വച്ചുകൊണ്ട് ഒട്ടനവധി വ്യാജ കമ്പനികളാണ് അവര്‍ ആരംഭിച്ചത്" എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈന്‍ ക്ലാസിക്, ലിലി മൗണ്ടേയ്ന്‍ ഇന്‍വെസ്റ്റ്‌മെന്റ്, പ്രിസ്റ്റിന്‍ ഹോള്‍ഡിങ്സ്, പാല്‍മേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, നോവേലര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് തുടങ്ങിയ കമ്പനികള്‍ ഇതിനായി വിനിയോഗിച്ചു.
നേരത്തെ നീരവ് മോദിക്കെതിരെയും ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റെഡ് കോർണർ നോട്ടീസ് അനുസരിച്ച് ഇന്റർപോളിലെ അംഗരാജ്യങ്ങളിൽ എവിടെ വച്ചും കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ സാധിക്കും. നോട്ടീസിൽ പൂര്‍വി മോദിയുടെ ഫോട്ടോ, വയസ്സ്, മറ്റു വിവരങ്ങൾ എന്നിവയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.