/indian-express-malayalam/media/media_files/uploads/2020/04/modi.jpg)
ന്യൂഡൽഹി: ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോകോണ്‍ഫറന്‍സിനുശേഷമാണ് തീരുമാനം എടുത്തത്. ലോക്ക്ഡൗണ്‍ കാലാവധി നീട്ടണമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമായ ജില്ലകള്‍ തമ്മിലെ ഗതാഗതം പുനരാരംഭിക്കും.
കോൺഫറൻസ് അവസാനിച്ചയുടനെ, ലോക്ക്ഡൗൺ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗൺ നീട്ടുന്നതിലൂടെ പ്രധാനമന്ത്രി ശരിയായ തീരുമാനം എടുത്തുവെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ഇന്ന് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ അവസ്ഥ മികച്ചതാണ്. കാരണം നാം നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് ഇപ്പോൾ അവസാനിപ്പിച്ചാൽ, എല്ലാ നേട്ടങ്ങളും കൈവിട്ടു പോകും. സാഹചര്യങ്ങൾ ഏകോപിപ്പിക്കാൻ ലോക്ക്ഡൗൺ നീട്ടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും താൻ കൂടെയുണ്ടെന്നും എപ്പോഴും ലഭ്യമാണെന്നും മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയ്ക്കും തന്നോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാനും നിർദേശങ്ങൾ നൽകാനും സാധിക്കുമെന്നും ഈ അവസരത്തിൽ തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും മോദി പറഞ്ഞു.
ഹോം മെയ്ഡ് മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോണ്‍റന്‍സില്‍ പങ്കെടുക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം യോഗത്തിന് ശേഷമുണ്ടാകും. മെഡിക്കല്‍ മാസ്‌കിന് ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ ഹോംമെയ്ഡ് മാസ്‌കിന് പ്രചാരം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ ഹോംമെയ്ഡ് മാസ്‌ക് ധരിച്ചെത്തിയത്.
Read More: ഇന്ത്യ ആദ്യം മരുന്ന് അയയ്ക്കുക യുഎസിലേയ്ക്കും ബ്രസീലിലേക്കും
ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരിൽ നിന്നും വിവരങ്ങൾ തേടി. ഓരോ മുഖ്യമന്ത്രിമാര്‍ക്കും 3-4 മിനിറ്റാണ് സംസാരിക്കാന്‍ സമയം നല്‍കിയത്.
വൈറസ് വ്യാപനം തയുന്നതിന് ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നിർദേശിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും ഈ അഭിപ്രായത്തെ പിന്തുണച്ചു എന്നാണ് വിവരം.
അമരീന്ദർ സിങ് (പഞ്ചാബ്), മമത ബാനർജി (പശ്ചിമ ബംഗാൾ), ഉദ്ദവ് താക്കറെ (മഹാരാഷ്ട്ര), യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), മനോഹർ ലാൽ (ഹരിയാന), കെ ചന്ദ്രശേഖർ റാവു (തെലങ്കാന), നിതീഷ് കുമാർ (മുഖ്യമന്ത്രിമാർ) തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
ഒഡീഷയും പഞ്ചാബും നിലവിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുമായുള്ള യോഗം അവസാനിച്ച ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തിലും മറ്റു നിയന്ത്രണങ്ങളിലും പ്രധാനമന്ത്രി ഇന്നോ നാളെയോ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
ലോക്ക്ഡൗൺ ഒന്നിച്ച് നീക്കാൻ സാധ്യതയില്ലെന്നും ഓരോ മനുഷ്യന്റേയും ജീവൻ രക്ഷിക്കുക എന്നതാണ് സർക്കാരിന്റെ ആദ്യ പരിഗണനയെന്നും കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എല്ലാ വശങ്ങളും പരിഗണിച്ച് വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷം പ്രധാനമന്ത്രി അന്തിമമായി അറിയിക്കും. അദ്ദേഹം എടുക്കുന്ന തീരുമാനം എല്ലാ സംസ്ഥാനങ്ങളും പിന്തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ”വൃത്തങ്ങൾ നേരത്തെ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read in English: PM Narendra Modi speaks to CMs on extending COVID-19 lockdown
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.