/indian-express-malayalam/media/media_files/uploads/2017/12/Modi.jpg)
ന്യൂഡൽഹി: രാഷ്ട്രീയ വൈര്യം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഹസ്തദാനം നടത്തി. 2001 ലെ പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 9 ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴാണ് ഇരു നേതാക്കളും പരസ്പരം കണ്ടുമുട്ടിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും വാക്കുകൾ കൊണ്ടുളള കടുത്ത യുദ്ധം നടത്തിയിരുന്നു.
ഗുജറാത്ത് തിരഞ്ഞെടുപ്പ് റാലിക്കിടെ മൻമോഹൻ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങൾ മോദി ഉയർത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നയതന്ത്രപ്രതിനിധി മണിശങ്കർ അയ്യരുടെ ഡൽഹിയിലെ വീട്ടിൽ നടന്ന വിരുന്നിൽ ഗുജറാത്ത് തിരഞ്ഞെടുപ്പ് ചർച്ച ചെയ്തിരുന്നുവെന്നായിരുന്നു മോദിയുടെ പ്രധാന ആരോപണം. ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമീഷണർ, പാക് മുൻ വിദേശമന്ത്രി എന്നിവരും വിരുന്നിൽ പങ്കെടുത്തിരുന്നു. എന്തിനാണ് രഹസ്യയോഗം നടത്തിയതെന്നും എന്തുകൊണ്ടാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ അതിലേക്ക് വിളിക്കാതിരുന്നതെന്നും രഹസ്യയോഗത്തിൽ നടന്നത് എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതിൽ ദുഃഖമുണ്ടെന്നായിരുന്നു ഇതിനു മൻമോഹൻ സിങ്ങിന്റെ മറുപടി. മോദി മുൻ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുൻ സൈനിക തലവനെയും അധിക്ഷേപിക്കുന്നതിന് സമാനമാണ് ഇതെന്നും രാജ്യത്തോട് മോദി മാപ്പു പറയണമെന്നും മൻമോഹൻ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.