ന്യൂഡല്‍ഹി: പതിനാറാമത് ലോക്സഭ പിരിച്ചുവിടാനുള്ള പ്രമേയം കേന്ദ്രമന്ത്രിസഭാ യോഗം പാസാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാം നാഥ്കോവിന്ദിനെ കണ്ട് രാജി സമര്‍പ്പിച്ചു. രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ മന്ത്രിിസഭ തുടരണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിച്ചു. വോട്ടെണ്ണിക്കഴിഞ്ഞ ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും സര്‍ക്കാറുണ്ടാക്കാന്‍ രാഷ്ട്രപതി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ക്ഷണിക്കുക. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം മുപ്പതിനുണ്ടാകുമെന്നാണ് സൂചന.
നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ലാത്തതിനാല്‍ വലിയ മാറ്റങ്ങളില്ലാത്ത മന്ത്രിസഭയാകും രൂപീകരിക്കുക. എന്നാല്‍ മന്ത്രിസഭയിലെ രണ്ടാമനായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അധ്യക്ഷസ്ഥാനം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ഏല്പ്പിച്ചശേഷമാകും ഇതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നാളെച്ചേരുന്ന എന്‍.ഡി.എ യോഗത്തിലാണ് മോദിയെ ഔദ്യോഗികമായി തങ്ങളുടെ നേതാവായി മുന്നണി പ്രഖ്യാപിക്കുക.
മുതിര്‍ന്ന നേതാക്കളുമായി വസതിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയുമായും മുരളി മനോഹര്‍ ജോഷിയുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച തീരുമാനം വൈകാതെയെടുക്കും. ശനിയാഴ്ച എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരുന്നുണ്ട്.
പ്രധാനമന്ത്രി പദത്തിൽ കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയെന്ന നേട്ടത്തിനാണ് മോദി അർഹനാകുന്നത്. വഹർലാൽ നെഹ്റുവാണ് ഈ നേട്ടം കൈവരിച്ച ആദ്യ പ്രധാനമന്ത്രി. പിന്നീട് മൻമോഹൻ സിംഗും ഇതേ നേട്ടം കൈവരിച്ചു. തുടർച്ചയായി മൂന്ന് തവണയാണ് നെഹ്റു പ്രധാനമന്ത്രി പദത്തിലെത്തിയത്. 2004ൽ അധികാരത്തിലെത്തിയ മൻമോഹൻ സിംഗ് 2009ലും ജയം ആവർത്തിച്ചിരുന്നു.
Read More: തിരഞ്ഞെടുപ്പിലെ കനത്ത പരാജയം; കോണ്‍ഗ്രസ് നേതാക്കള്‍ രാജിവയ്ക്കുന്നു
മികച്ച വിജയത്തിന് ശേഷം ബിജെപിയിലെ മുതിർന്ന അംഗങ്ങളുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും എത്തിയിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് മോദിയും അമിത് ഷായും പാർട്ടി മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും സന്ദർശിക്കാനെത്തിയത്.
‘ ആദരണീയനായ അദ്വാനി ജീയെ സന്ദർശിച്ചു.. ബിജെപിയുടെ ഇന്നത്തെ വിജയങ്ങൾക്കക്കെ പിന്നിൽ പാർട്ടി രൂപീകരണത്തിനും ഒരു പുതിയ തത്വശാസ്ത്ര ആശയം ജനങ്ങളിലേക്കെത്തിക്കുന്നതിനും ദശാബ്ദങ്ങൾ ചിലവഴിച്ച ഇദ്ദേഹത്തെപ്പോലെയുള്ള മഹാന്മാരാണ്.. ‘ അദ്വാനിയെ സന്ദർശിച്ച ശേഷം മോദി ട്വിറ്ററിൽ കുറിച്ചു. ബിജെപി നേതാവിന്റെ കാൽ തൊട്ടു വണങ്ങുന്ന ചിത്രവും ഇതിനൊപ്പം പങ്കു വച്ചിരുന്നു.
പിന്നാലെയാണ് മുരളീ മനോഹർ ജോഷിയെ സന്ദർശിക്കാനെത്തിയത്. ‘ വളരെ മികച്ച ഒരു പണ്ഡിതനും ബുദ്ധിജീവിയുമാണ് ഡോ.മുരളി മനോഹർ ജോഷി.. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ മറക്കാനാകാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. ബിജെപിയെ ശക്തിപ്പെടുത്താനായി നിരന്തരം പ്രവർത്തിച്ച അദ്ദേഹം ഞാനുൾപ്പെടെയുള്ള നിരവധി കാര്യകർത്താക്കൾക്ക് ഗുരുസ്ഥാനീയനാണ്..’ മുതിർന്ന നേതാവിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മോദി ട്വിറ്ററിൽ കുറിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook