/indian-express-malayalam/media/media_files/uploads/2021/04/Narendra-modi.jpg)
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഹരിദ്വാറിൽ നടക്കുന്ന കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കുംഭമേള അവസാനിപ്പിക്കണമെന്നും പ്രതീകാത്മകമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രി നിർദേശം നൽകിയത്. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.
आचार्य महामंडलेश्वर पूज्य स्वामी अवधेशानंद गिरि जी से आज फोन पर बात की। सभी संतों के स्वास्थ्य का हाल जाना। सभी संतगण प्रशासन को हर प्रकार का सहयोग कर रहे हैं। मैंने इसके लिए संत जगत का आभार व्यक्त किया।
— Narendra Modi (@narendramodi) April 17, 2021
मैंने प्रार्थना की है कि दो शाही स्नान हो चुके हैं और अब कुंभ को कोरोना के संकट के चलते प्रतीकात्मक ही रखा जाए। इससे इस संकट से लड़ाई को एक ताकत मिलेगी। @AvdheshanandG
— Narendra Modi (@narendramodi) April 17, 2021
കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. എന്നാൽ കുംഭമേള തുടരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഇതോടെ കുംഭമേള നടത്തിപ്പിൽ അനിശ്ചിതത്വം ഉയർന്നിരുന്നു.
ഏപ്രിൽ 10 മുതൽ 14 വരെ അഞ്ചു ദിവസത്തിനുള്ളിൽ 1700 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയിൽ പങ്കെടുത്ത 2,36,751 പേരെ പരിശോധിച്ചതിൽ നിന്നാണ് 1701 പേർ കോവിഡ് ബാധിതരായത്.
ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആർടി-പിസിആർ ആന്റിജൻ പരിശോധനകളിലാണ് സന്യാസിമാരും ഭക്തരും ഉൾപ്പെടെ ഇത്രയും പേർ കോവിഡ് ബാധിതരായത്.
ഹരിദ്വാർ, തെഹ്‌രി, ഡെറാഡൂൺ, ഋഷികേശ് ജില്ലകൾ ഉൾപ്പടെ 670 ഹെക്ടർ പ്രദേശത്താണ് കുംഭമേള നടക്കുന്നത്. വിശേഷ ദിവസങ്ങളായ ഏപ്രിൽ 12 നും 14 നുമായി ഏകദേശം 48.51 ലക്ഷം ആളുകളാണ് ഷാഹി സ്നാനത്തിനായി ഗംഗാതീരത്ത് എത്തിയത്. രണ്ടു ദിവസങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.