ന്യൂഡല്‍ഹി: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ സാമ്പത്തിക ഉത്തേജന പാക്കേജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, നിരാശയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കൊറോണവൈറസ് പ്രതിസന്ധിയും ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണും ബാധിച്ച വ്യവസായത്തെ പ്രത്യേകിച്ച് സ്ഥൂല, ചെറിയ, സൂക്ഷ്മ (എം എസ് എം ഇ) സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് പ്രഖ്യാപനങ്ങളെന്ന് മോദി പറഞ്ഞു. ലിക്വിഡിറ്റി വര്‍ദ്ധിക്കുമെന്ന് മോദി പറഞ്ഞു.
നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ ദരിദ്രരും വിശക്കുന്നവരും തകര്‍ന്നവരും സ്വന്തം നാട്ടിലേക്ക് തിരിച്ച് നടക്കുന്നതുമായ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരം പറഞ്ഞു. ദിനംപ്രതി കഷ്ടപ്പെടുന്നവരുമേലുള്ള ക്രൂരമായ അടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: വരുമാന നികുതിദായകര്‍ക്ക് 18,000 കോടി രൂപയുടെ ആനുകൂല്യം; ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് വിശദാംശങ്ങള്‍
ചെറുകിട, മധ്യ വലിപ്പമുള്ള കമ്പനികള്‍ക്കായി ധനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിഭാഗങ്ങളില്‍പ്പെടുന്ന വലിയ കമ്പനികളെ (ഏകദേശം 45 ലക്ഷം) സഹായിക്കുന്നതാണ് നടപടിയെന്നും 6.3 കോടിയില്‍ വലിയൊരു വിഭാഗത്തിന് ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു പദ്ധതികളുടെ വിശദാംശങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും നിബന്ധനകളിലും വ്യവസ്ഥകളിലുമാണ് ചെകുത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Read Also: പിഎഫ് വിഹിതം കുറച്ചു; ജീവനക്കാര്‍ക്കും തൊഴിലുടമയ്ക്കും നേട്ടം
ലിക്വിഡിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുകയാണെന്നും ലോകത്തൊരിടത്തും അവയെ സാമ്പത്തിക ഉത്തേജന പാക്കേജില്‍ ഉള്‍പ്പെടുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച രാത്രി 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജാണ് പ്രഖ്യാപിച്ചത്. അതിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പറയുമെന്നും അറിയിച്ചിരുന്നു.
Read Also: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള സമയ പരിധി നീട്ടി
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ 16.4 ലക്ഷം കോടി രൂപയെവിടെയെന്ന് ചിദംബരം ചോദിച്ചു. സ്വന്തം അറിവില്ലായ്മകളുടേയും ഭയങ്ങളുടേയും തടവുപുള്ളിയാണ് ഈ സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കൂടുതല്‍ ചെലവഴിക്കണം. എന്നാല്‍ അവരത് ചെയ്യുന്നില്ല. സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കണം. എന്നാല്‍ അവരതിന് തയ്യാറല്ല. കേന്ദ്രം സംസ്ഥാനങ്ങളെ കൂടുതല്‍ കടമെടുക്കാനും കൂടുതല്‍ ചെലവഴിക്കാനും അനുവദിക്കണം. എന്നാല്‍ അവരതിന് തയ്യാറാകുന്നില്ലെന്നും പ്രഖ്യാപനങ്ങളില്‍ നിരാശയുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനങ്ങളെ അവഗണിച്ചു: തോമസ് ഐസക്
സംസ്ഥാന സര്‍ക്കാരുകളെ കുറിച്ച് പ്രഖ്യാപനത്തില്‍ ഒരു പരാമര്‍ശനം പോലും നടത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പാക്കേജ് കണക്കുകള്‍ കൊണ്ടുള്ള കളികളാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട സ്ഥാപനങ്ങള്‍ക്ക് 20000 കോടി രൂപ സബോഡിനേറ്റ് ഡെബ്റ്റായി നല്‍കുന്നതിനും 50000 കോടി രൂപ ഓഹരി പങ്കാളിത്തത്തിനു വേണ്ടി നീക്കിവെച്ചതും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.