ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതൽ വിഐപി എന്ന വേര്‍തിരിവ് വേണ്ടെന്നും ഇപിഐ (എവരി പേഴ്സൺ ഈസ് ഇംപോർട്ടന്‍റ്) എന്ന രീതി മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വിഐപി സംസ്കാരത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിൽ ചുവന്ന ബീക്കൺ വേണ്ടെന്ന് വച്ചതെന്നും പ്രധാനമന്ത്രി മൻ കി ബാതില്‍ പറഞ്ഞു.
ബീക്കണ്‍ മാറ്റിയതു പോലെ എല്ലാവരുടെയും മനസില്‍ നിന്നും വിഐപി ചിന്താഗതി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീക്കൺ ലൈറ്റ് ഉപയോഗിക്കാനുള്ള തീരുമാനം ഭരണപരമായ ഒന്നായിരുന്നു. അതിപ്പോൾ മാറിക്കഴിഞ്ഞു. ഇനി ആ വി.ഐ.പി സംസ്കാരം മനസിൽ നിന്ന് കൂടി മാറ്റുകയാണ് വേണ്ടത്. ഒരുപോലെ ചിന്തിച്ച് പ്രവർത്തിച്ചാൽ വി.ഐ.പി സംസ്കാരം മനസിൽ നിന്നും മാറ്റാവുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീം ആപ്പ് വഴി ദിവസം 200 രൂപവരെ സമ്പാദിക്കാനുള്ള അവസരമുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്നുപേര്‍ക്ക് ഭീം ആപ്പ് പരിചയപ്പെടുത്തി അവര്‍ അത് ഉപയോഗിച്ചാല്‍ പരിചയപ്പെടുത്തിയവര്‍ക്ക് 10 രൂപ വീതം ലഭിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു. കാലവസ്ഥാ മാറ്റം സെമിനാറുകളിലും ചര്‍ച്ചകളിലും മാത്രം ഒതുക്കാതെ ദൈന്യംദിന ജീവിതത്തില്‍ അതിന് പ്രാധാന്യം നല്‍കണമെന്നും മോദി അറിയിച്ചു.