ന്യൂഡൽഹി: ആൻഡമാൻ നിക്കോബാറിലെ 21ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാക്രം ദിവസ് ആഘോഷിക്കുന്ന വേളയിലാണ് പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിൽ നിർമിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
നേതാജിയുടെ ചിന്തകൾ തന്നെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ന്, പരാക്രം ദിവസിൽ, നേതാജി സുഭാഷ് ചന്ദ്രബോസിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യയുടെ ചരിത്രത്തിന് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ അനുസ്മരിക്കുകയും ചെയ്യുന്നു. കൊളോണിയൽ ഭരണത്തിനെതിരായ ശക്തമായ ചെറുത്തുനിൽപ്പിന്റെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും,” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നേതാജിയുടെ സ്മാരകം ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹത്തിന്റെ വികാരങ്ങൾ പകരുമെന്നും അദ്ദേഹം പറഞ്ഞു.
പരംവീര ചക്ര പുരസ്കാര ജേതാവായ മേജർ സോമനാഥ് ശർമ്മയുടെ പേരാണ് ഏറ്റവും വലിയ ദ്വീപിന് നൽകിയത്. രണ്ടാമത്തെ വലിയ ദ്വീപിന് ലാൻസ് നായക് കരം സിങിന്റെ പേരും നൽകി.