scorecardresearch
Latest News

അഫ്ഗാനിസ്ഥാൻ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഉറവിടമാകുന്നത് തടയണം; ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

“അഫ്ഗാൻ പൗരന്മാർക്ക് അടിയന്തിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം” ആവശ്യപ്പെട്ടതായി യോഗത്തിനു ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Narendra Modi, Central Government
ഫയൽ ചിത്രം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നത് തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ നേതൃത്വത്തിൽ അഫ്ഗാനിലെ സ്ഥിതികൾ ചർച്ച ചെയ്യാൻ വിളിച്ച അസാധാരണ ജി-20 ഉച്ചകോടിയില്‍ വിര്‍ച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി മെച്ചപ്പെടുത്താൻ യുഎൻഎസ്‌സി പ്രമേയം 2593 അടിസ്ഥാനമാക്കിയുള്ള ഏകീകൃത അന്താരാഷ്ട്ര പ്രതികരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

“അഫ്ഗാൻ പൗരന്മാർക്ക് അടിയന്തിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം” ആവശ്യപ്പെട്ടതായി യോഗത്തിനു ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

“കഴിഞ്ഞ 20 വർഷത്തെ സാമൂഹിക സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും സമൂലമായ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം തടയുന്നതിനും” സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്ന ഒരു ഭരണകൂടത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു, എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ അധ്യക്ഷത വഹിച്ച ഒരു മാസകാലത്തിനിടക്ക് ഓഗസ്റ്റ് 30നാണ് യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2593 പുറപ്പെടുവിച്ചത്. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് അതിൽ ഊന്നിപറയുന്നുണ്ട്.

മേഖലയിലെ തീവ്രവാദത്തിനും  ഭീകരവാദത്തിനും  മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ നമ്മുടെ സംയുക്ത പോരാട്ടം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചാൻസലർ ആഞ്ചല മെർക്കലും, യോഗത്തിൽ പങ്കെടുത്തു.

Also Read: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഈ വർഷം 9.5 ശതമാനം വളർച്ച, അടുത്ത വർഷം 8.5 ശതമാനം: ഐഎംഎഫ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm modi g20 summit afghanistan terrorism humanitarian aid