ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉത്തര്‍പ്രദേശില്‍ (യുപി) ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ ഇന്നലെ തിരഞ്ഞെടുത്തിരുന്നു. ലഖ്നൗവിലെ ലോക്ഭവനിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരുടെ യോഗം ചെര്‍ന്നത്. മുതിര്‍ന്ന നേതാവായ സുരേഷ് കുമാര്‍ ഖന്നയാണ് യോഗിയുടെ പേര് നിര്‍ദേശിച്ചത്. യുപിയില്‍ ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ ബിജെപി മുഖ്യമന്ത്രി എന്ന ചരിത്ര നേട്ടത്തോടെയാണ് യോഗി സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്.
യുപിയിൽ മികച്ച ഭരണം നടത്താൻ തന്നെ സഹായിച്ചതും നയിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എംഎൽഎമാരെ അഭിസംബോധന ചെയ്ത് ആദിത്യനാഥ് പറഞ്ഞു. പ്രതിപക്ഷ പ്രചരണങ്ങൾക്കിടയിലും മോദിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന നയം സ്വാധീനം ചെലുത്തിയെന്നും യുപിയിൽ ഇനി സമാധാനപരമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കാമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
ജനങ്ങൾ ജാതീയതയ്ക്ക് അതീതമായി ദേശീയതയ്ക്കും വികസനത്തിനും മികച്ച പിന്തുണ നൽകി എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ ഉണ്ടായിരുന്ന തടസം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പാവപ്പെട്ടവർക്കും വീട് പണിയാമെന്നുള്ള തിരിച്ചറിവ് ഉണ്ടായി. പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തുമെന്ന് മനസിലായി,” യോഗി ആദിത്യനാഥിനെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read: Russia – Ukraine War News: റഷ്യക്കെതിരെ ആഗോള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സെലെന്‍സ്കി