ന്യൂഡൽഹി: ആശുപത്രികളിൽ ഒക്സിജൻ ലഭ്യത വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനമായി. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിന് പണം കണ്ടെത്തുക. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ പ്രധാന മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഉള്ള ആശുപത്രികളിൽ ആകും പ്ലാന്റുകൾ സ്ഥാപിക്കുക. രാജ്യത്തെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്സോര്‍പ്ഷൻ ഓക്സിജൻ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കൽ ഓക്സിജൻ ആവശ്യങ്ങൾ പരിഹരിക്കാൻ ഉതകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇതുവഴി അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജൻ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് 718 ജില്ലകളാണ് ഉള്ളത് ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.