വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അറിഞ്ഞും അറിയാതെയും ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഫെയ്‌സ്ബുക്കിനെ മുന്‍നിര സ്ഥാപനങ്ങള്‍ കൈവിടുന്നു. അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ പ്ലേ ബോയും ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. പ്ലേ ബോയ് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ കൂപ്പര്‍ ഹെഫ്‌നറാണ് വിവരം പുറത്തുവിട്ടത്. ലോകത്തെ വിവിധ കോണുകളില്‍ ഡിലീറ്റ് ഫെയ്‌സ്ബുക്ക് ക്യാംപെയ്ൻ ശക്തമാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഫെയ്സ്ബുക്കിൽനിന്നു പിൻമാറുകയാണെന്നു പ്ലേ ബോയ് പത്രക്കുറിപ്പ് ഇറക്കിയത്. പ്ലേ ബോയ്ക്ക് രണ്ടരക്കോടിയിൽ അധികം ആരാധകരാണ് ഫെയ്സ്ബുക്കിലുണ്ടായിരുന്നതെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നതുകൊണ്ട് പ്ലേ ബോയിയുടെ ആരാധകര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഫെയ്‌സ്ബുക്ക് വിടുന്നതെന്ന് കൂപ്പര്‍ ഹെഫ്‌നര്‍ ട്വിറ്ററില്‍ കുറിച്ചു.
തുടര്‍ന്ന് പ്ലേ ബോയിയുടെ പ്രധാന ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. കോർപറേറ്റ് സ്ഥാപനങ്ങളായ ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയും നേരത്തെ ഫെയ്സ്ബുക്കിനെതിരെ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ച് കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ഡിലീറ്റ് ഫെയ്സ്ബുക്ക് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപെയ്ൻ പ്രതിഷേധം ഉയർന്നത്. തുടർന്ന് പ്രശസ്തരായ നിരവധി പേരാണ് അക്കൗണ്ട് ഉപേക്ഷിച്ചത്.