ന്യൂഡല്‍ഹി: ‘ദൈവം വിഡ്ഢി’ ആണെന്ന് പറഞ്ഞ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് വിവാദത്തില്‍. ബൈബിളില്‍ ‘പാപം എന്താണ്’ എന്ന വിവരണത്തെ വിമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ദവായോയില്‍ ഒരു ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ദൈവത്തിന്റെ യുക്തി വിഡ്ഢിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ആദം പഴം കഴിച്ചപ്പോള്‍ പാപം ഉണ്ടായി. അങ്ങനെയാണ് പാപം ഉണ്ടായതെങ്കില്‍ ആ ദൈവം വിഡ്ഢിയാണ്. പരിപൂര്‍ണമായ ഒന്നിനെ സൃഷ്ടിച്ച്, അതിനെ വശീകരിച്ച് നശിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കുന്ന വിഡ്ഢിത്തം. നമ്മള് ജനിക്കുക പോലും ചെയ്യാത്ത കാലത്ത് നമ്മുടെ അച്ഛനും അമ്മയും ചെയ്ത കാര്യത്തിന്റെ ഫലം നമ്മുടെ പാപമായി കണക്കാക്കുന്നു. എന്ത് മതമാണിത്? എനിക്കിത് അംഗീകരിക്കാനാവില്ല’, ഡ്യുട്ടേര്‍ട്ട് പറഞ്ഞു. സര്‍വ്വ വ്യാപിയായ ഒരു ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ ഒരു മതത്തിലും വിശ്വാസമില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഇത് ആദ്യമായല്ല അദ്ദേഹം മതപരമായ വിവാദം വിളമ്പുന്നത്. കത്തോലിക് വിശ്വാസത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ മാസവും അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനിയന്‍ സ്വദേശികള്‍ക്കായി നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹം മതത്തെ അധിക്ഷേപിച്ചത്. ഇതേ വേദിയില്‍ വച്ചാണ് സമ്മാനമായി കൊടുത്ത പുസ്തകത്തിന് പകരമായി ഫിലിപ്പീനിയന്‍ യുവതിയെ അദ്ദേഹം ചുംബിച്ചത് വിവാദത്തിലേക്ക് നയിച്ചത്.
കത്തോലിക് ചര്‍ച്ചിലെ അഴിമതിയെ കുറിച്ച് വിവരിക്കുന്ന ‘അല്‍ത്താര്‍ ഓഫ് സീക്രട്ട്സ്: സെക്സ്, പൊളിറ്റിക്സ് ആന്റ് മണി’ എന്ന പുസ്തകമാണ് രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് ശേഷം അദ്ദേഹം യുവതിക്ക് നല്‍കിയത്. പുസ്തകം സൗജന്യം അല്ലാത്തത് കൊണ്ട് തന്നെ ആണുങ്ങള്‍ക്ക് തരാനുളളതല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ആണുങ്ങള്‍ക്ക് പുസ്തകം തരില്ല, കാരണം ഇത് സൗജന്യം അല്ല. ചുംബനമാണ് ഇതിന്റെ വില’, ഡ്യൂട്ടര്‍ട്ടെ പറഞ്ഞു.
തുടര്‍ന്ന് സദസില്‍ നിന്നും അദ്ദേഹം ഒരു യുവതിയെ വേദിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ‘നിങ്ങള്‍ ചുംബിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് പോലെയുണ്ട്, വന്നാലും’, പ്രസിഡന്റ് പറഞ്ഞു. മറ്റൊരു ഫിലിപ്പീന് യുവതിക്കൊപ്പമാണ് ഇവര്‍ വേദിയിലെത്തിയത്. ആദരസൂചകമായി ഇരുവരും പ്രസിഡന്റിനെ വണങ്ങിയെങ്കിലും അത് മാത്രം പോരെന്ന് പ്രസിഡന്റ് പറഞ്ഞു. യുവതിയെ പ്രസിഡന്റ് ചുംബിക്കുമ്പോള്‍ ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം.