/indian-express-malayalam/media/media_files/uploads/2021/05/pfizer.jpg)
ന്യൂഡൽഹി: രാജ്യത്ത് കൂടുതലായി കാണുന്ന ബി.1.617 വൈറസ് വകഭേദത്തെ പ്രതിരോധിക്കാൻ വളരെ ഫലപ്രദമാണ് ഫൈസർ വാക്സിനെന്ന് കമ്പനി. 12 വയസിനും അതിനു മുകളിലുളളവർക്കും വാക്സിൻ ഫലപ്രദമാണെന്നും 2മുതൽ 8 ഡിഗ്രി സെൽഷ്യസിൽ ഒരു മാസം വരെ വാക്സിൻ സൂക്ഷിക്കാമെന്നും കമ്പനി പറഞ്ഞു. തങ്ങളുടെ വാക്സിൻ രാജ്യത്ത് ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നൽകണമെന്നും യുഎസ് ഫാർമ ഭീമന്മാരായ ഫൈസർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) ഇന്ത്യക്കാരിലും ബ്രിട്ടിഷ് ഇന്ത്യക്കാരിലും പഠനം നടത്തിയിരുന്നു. ബി.1.617 വൈറസ് വകഭേദത്തിനെതിരേ 87.9ശതമാനം ഫലപ്രദമാണ് ഫൈസർ വാക്സിനെന്നാണ് പഠനം പറയുന്നത്. പഠനത്തിൽ പങ്കെടുത്ത 24 ശതമാനം പേർ ഇന്ത്യൻ സ്വദേശികളാണ്. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകാൻ ബി.1.617 വൈറസ് വകഭേദമാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ജൂലൈയ്ക്കും ഒക്ടോബറിനും ഇടയിൽ 5 കോടി ഡോസുകൾ ഇന്ത്യയ്ക്ക് നൽകാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ചില ഇളവുകളും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ വാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ട് മാസങ്ങളായിട്ടും അംഗീകാരം നല്‍കിയില്ലെന്ന് അമേരിക്കന്‍ മരുന്നുല്‍പാദന കമ്പനിയായ ഫൈസര്‍ പറഞ്ഞിരുന്നു.
നിലവിൽ ഇന്ത്യയിൽ കോവിഡ്-19 ക്കെതിരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകളാണ് നല്‍കി വരുന്നത്. റഷ്യൻ വാക്സിനായ സ്പുട്നിക്കിന്റെ സ്പുട്നിക് വി വാക്സിൻ ഉപയോഗത്തിനും അനുമതി നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.