ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോൾ ഒരു മാസത്തേക്ക് കൂടി നീട്ടി. പേരറിവാളന്റെ പരോൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ മുഖ്യമന്ത്രിക്കു നിവേദനം നൽകിയികുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പരോൾ ഒരു മാസം കൂടി നീട്ടിയത്. ഒക്ടോബർ 24 വരെയാണ് പരോൾ നീട്ടിയത്. ഓഗസ്റ്റ് 24നാണ് പേരറിവാളനു സർക്കാർ ഒരു മാസത്തെ പരോൾ അനുവദിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണവും കാത്ത് 26 വര്‍ഷമായി ജയിലില്‍ കിടക്കുകയായിരുന്ന പേരറിവാളന് ജീവിതം അമ്മ അര്‍പ്പുതമ്മാള്‍ നടത്തിയ നിയമപ്പോരാട്ടമാണ് പുറത്തേക്കുളള വഴി തുറന്നത്. 19 വയസ്സുള്ള പേരറിവാളനെ ചോദ്യം ചെയ്യാനാണെന്ന് പറഞ്ഞ് 26 വര്‍ഷം മുന്‍പ് സിബിഐ കൊണ്ടുപോകുന്പോള്‍ അമ്മ അര്‍പ്പുതമ്മാളിന് 41 വയസ്സായിരുന്നു.
ചോദ്യം ചെയ്യാന്‍ പിടിച്ചുകൊണ്ടുപോയ മകനെ വധശിക്ഷയ്ക്ക് വിധിച്ച് 26 വര്‍ഷം ജയിലിലിട്ട ഈ നാളുകളിലൊക്കെയും രാവും പകലും മഴയും വെയിലുമെല്ലാം കൊണ്ട് ഈ അമ്മ രാജ്യം മുഴുവന്‍ നീതി തേടി അലയുകയായിരുന്നു.
പിന്നീട് വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തതോടെ ഇതിനകംതന്നെ 26 വര്‍ഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞ പേരറിവാളന് ജീവപര്യന്തം ശിക്ഷയും അനുഭവിച്ചുകഴിഞ്ഞുവെന്നും മോചനം തന്നെയാണ് വേണ്ടതെന്നുമുള്ള വാദവും ഇപ്പോള്‍ സജീവമാകുന്നുണ്ട്. കാലങ്ങളായി മകന് പരോള്‍ തേടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയും രാഷ്ട്രീയ നേതാക്കളെ കണ്ടും അര്‍പ്പുതമ്മാള്‍ ശ്രമം നടത്തുകയായിരുന്നു. ഇതിനിടെയാണ് പേരറിവാളന് പരോള്‍ നീട്ടിക്കിട്ടുന്നത്.