/indian-express-malayalam/media/media_files/uploads/2020/01/IRAN-COMMANDER-3.jpg)
ബാഗ്ദാദ്: ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാരത്തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ള ആറുപേരാണു കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെയാണു സംഭവം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സുലൈമാനിക്കെതിരായ ആക്രമണമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് അലി ഖമേനി വ്യക്തമാക്കി.
"ഇറാഖിലെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയും സേവനാംഗങ്ങളെയും ആക്രമിക്കാൻ ജനറൽ സുലൈമാനി സജീവമായി പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരുന്നു. നൂറുകണക്കിന് അമേരിക്കൻ, സഖ്യസേനാംഗങ്ങളുടെ മരണത്തിനും ആയിരക്കണക്കിന് പേർക്ക് പരുക്കേറ്റതിനും ജനറൽ സുലൈമാനിയും അദ്ദേഹത്തിന്റെ ഖുദ്സ് ഫോഴ്‌സും ഉത്തരവാദികളാണ്,”പ്രതിരോധ വകുപ്പ് പറഞ്ഞു.
At the direction of the President, the U.S. military has taken decisive defensive action to protect U.S. personnel abroad by killing Qasem Soleimani, the head of the Iranian Revolutionary Guard Corps-Quds Force, a US-designated Foreign Terrorist Organization.
— The White House (@WhiteHouse) January 3, 2020
ഇത് സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു, “പ്രസിഡന്റിന്റെ നിർദേശപ്രകാരം, വിദേശത്തുള്ള യുഎസ് സൈനികരെ സംരക്ഷിക്കാൻ യുഎസ് സൈന്യം നിർണായക പ്രതിരോധ നടപടി സ്വീകരിച്ചു. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ്-ഖുദ്സ് ഫോഴ്സിന്റെ തലവൻ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തി.”
ഇറാഖി, ലെബനീസ് ടെലിവിഷനും സുലെെമാനിയുടെ മരണം റിപ്പോർട്ട് ചെയ്തതായി, ഇറാഖിലെ മുതിർന്ന സൈനിക നേതാക്കൾ സ്ഥിരീകരിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പതാക ട്വീറ്റ് ചെയ്തു.
— Donald J. Trump (@realDonaldTrump) January 3, 2020
ജനറല്‍ സുലൈമാനിയെ വധിച്ച നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു. ഈ സാഹസികതയുടെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം യുഎസിനായിരിക്കും. ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും അദ്ദേഹം സരിഫ് പറഞ്ഞു.
അതേസമയം, ഇറാഖിലെയും സിറിയയിലെയും ഇറാനിയൻ പിന്തുണയുള്ള സേനയെ അമേരിക്കൻ സൈന്യം മുൻകൂട്ടി ആക്രമിക്കുമെന്ന് പ്രതിരോധ സെക്രട്ടറി മാർക്ക് ടി. എസ്പർ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം നടന്നത്.
“ഞങ്ങൾക്ക് ആക്രമണത്തെക്കുറിച്ച് സൂചന ലഭിക്കുകയാണെങ്കിൽ, അമേരിക്കൻ സേനയെ സംരക്ഷിക്കുന്നതിനും അവരുടെ ജീവൻ സംരക്ഷിക്കുന്നതിനും ഞങ്ങൾ മുൻകൂട്ടി നടപടിയെടുക്കും,” എസ്പർ പറഞ്ഞു.
ജനറൽ സുലൈമാനിക്കു പുറമെ ഇറാഖി കമാൻഡർ അബു മെഹ്ദി അൽ മുഹന്ദിസും യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇറാഖി സ്റ്റേറ്റ് ടെലിവിഷൻ അറിയിച്ചു. ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് ഗ്രൂപ്പിന്റെ പബ്ലിക് റിലേഷൻസ് മേധാവി മുഹമ്മദ് റിദാ ജാബ്രിയും സംഭവത്തിൽ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ മറ്റ് രണ്ടുപേർ കൂടി കൊല്ലപ്പെട്ടതായി ബാഗ്ദാദ് ജോയിന്റ് കമാൻഡിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.