ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഭവത്തിൽ കേന്ദ്ര സഹമന്ത്രി (ആഭ്യന്തര) അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. അജയ് മിശ്ര കർഷകരെ കൊലപ്പെടുത്തിയ മന്ത്രിയാണെന്നും പുറത്താക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
“ലഖിംപൂർ ഖേരിയിൽ നടന്ന കൊലപാതകത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങളെ അനുവദിക്കണം. മന്ത്രിയുടെ ഇടപെടൽ, അത് ഗൂഢാലോചനയാണെന്ന് പറയപ്പെടുന്നു. കർഷകരെ കൊലപ്പെടുത്തിയ മന്ത്രി രാജിവയ്ക്കണം, ശിക്ഷിക്കപ്പെടണം” രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടു മണിവരെ നിർത്തിവച്ചിരിക്കുകയാണ്.
ലഖിംപൂർ ഖേരിയിലെ സംഘർഷം സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വന്നതിനു പിന്നാലെ രാഹുൽ ഗാന്ധി ഇന്നലെ പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. മിശ്രയെ സർക്കാർ ഉടൻ പുറത്താക്കണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും രാഹുൽ പറഞ്ഞു. എന്നാൽ സ്പീക്കർ ഇതിനു അനുമതി നിഷേധിച്ചിരുന്നു.
കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും മറ്റ് 12 പേരും നാല് കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും മനഃപൂർവം കൊലപ്പെടുത്തിയതാണെന്നായിരുന്നു യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷം സമർപ്പിച്ച റിപ്പോർട്ടിലാണ് കൊലപാതകത്തിന് പിന്നിൽ “ആസൂത്രിതമായ ഗൂഢാലോചന” ആയിരുന്നുവെന്ന് എസ്ഐടി വ്യക്തമാക്കിയത്.
Also Read: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം
അശ്രദ്ധമൂലമുള്ള അപകടം എന്ന നിലയിലാണ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ അതിനു പകരം വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തണമെന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എഫ്ഐആറിൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾക്ക് പുറമെ ഐപിസി സെക്ഷൻ 307, 326, 34 എന്നിവയ്ക്കൊപ്പം ആയുധ നിയമത്തിലെ 3, 25, 30 വകുപ്പുകളും 13 പേർക്കെതിരെ ചുമത്തണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അശ്രദ്ധ മൂലമാണ് സംഭവം നടന്നതെന്ന വാദം നിഷേധിച്ചു കൊണ്ടുള്ളതായിരുന്നു എസ്ഐടിയുടെ റിപ്പോർട്ട്.
ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളത് ഉൾപ്പെടെ മൂന്ന് എസ്യുവികളുടെ വാഹനവ്യൂഹം ലഖിംപൂർ ഖേരിയിൽ ഒരു കൂട്ടം കർഷകർക്ക് നേരെ പാഞ്ഞുകയറുകയും അവരിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഒരു മാധ്യമപ്രവർത്തകനും മരിച്ചതായി അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു. തുടർന്നുണ്ടായ അക്രമത്തിൽ രോഷാകുലരായ ജനക്കൂട്ടം ബിജെപി നേതാക്കളെയും വാഹനങ്ങളെയും ആക്രമിക്കുകയും സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആശിഷ് മിശ്രയടക്കമുള്ള 13 കുറ്റാരോപിതരും.