ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഓഗസ്റ്റ് 13 വരെയാണ് വര്‍ഷകാല സമ്മേളനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 11 മുതല്‍ വൈകിട്ട് ആറ് മണി വരെയാകും ലോക്സഭയും രാജ്യസഭയും ചേരുക.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വിവിധ നിയമ നിർമാണങ്ങൾക്കായി കേന്ദ്രസർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രസർക്കാരിന്റെ വീഴ്ചയും ഇന്ധനവിലക്കയറ്റവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിലുന്നയിക്കുകയും ചെയ്യും.
സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി 17 പുതിയ ബില്ലുകൾ സർക്കാർ പട്ടികപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ബില്ലുകൾ അടുത്തിടെ പുറപ്പെടുവിച്ച ഓർഡിനൻസുകൾ മാറ്റിസ്ഥാപിക്കാനുള്ളതാണ്. ഒരു സമ്മേളനം ആരംഭിച്ചുകഴിഞ്ഞാൽ 42 ദിവത്തിനുള്ളിലോ ആറ് ആഴ്ചയ്ക്കുള്ളിലോ ഒരു ഓർഡിനൻസ് ബില്ലായി പാസാക്കണം, അല്ലാത്തപക്ഷം അത് അസാധുവാകും.
Read More: ഡാനിഷ് സിദ്ദിഖിക്ക് ജാമിയയിൽ അന്ത്യവിശ്രമം
അവശ്യ പ്രതിരോധ സേവനങ്ങളിൽ ഏർപ്പെടുന്ന ആളുകൾ പ്രക്ഷോഭമോ പണിമുടക്കോ നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഓർഡിനൻസാണ് വർഷകാല സമ്മേളനത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന നിയമനിർമാണങ്ങളിലൊന്ന്. ജൂൺ 30 നാണ് ഈഓർഡിനൻസ് പുറപ്പെടുവിച്ചത്.
ഓർഡ്നൻസ് ഫാക്ടറി ബോർഡിനെ (ഒഎഫ്‌ബി) കോർപറേറ്റ് വൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഒഎഫ്‌ബിയിലെ ജീവനക്കാർക്കിടയിലെ പ്രമുഖ സംഘടനകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് എസൻഷ്യൽ ഡിഫൻസ് സർവീസസ് ഓർഡിനൻസ് 2021 വന്നത്.
ഓർഡിനൻസിന് പകരമായി എസൻഷ്യൽ ഡിഫൻസ് സർവീസ് ബിൽ 2021 വർഷകാല സമ്മേളനത്തിലേക്ക് പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ജൂലൈ 12 ന് പുറത്തിറക്കിയ ലോക്സഭാ ബുള്ളറ്റിൻ പറയുന്നു.
ദേശീയ തലസ്ഥാന പ്രദേശത്തെയും സമീപ മേഖലകളിലെയും വായു നിലവാരം കൈകാര്യം ചെയ്യുന്നതിനുള്ള ബില്ലാണ് ഓർഡിനൻസിന് പകരം പാസാക്കാൻ ശ്രമിക്കുന്ന മറ്റൊരു ബില്ല്.
Read More: മുംബൈയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 22 മരണം
പരിമിതമായ താൽക്കാലിക നടപടികൾക്ക് പകരം ഡൽഹി എൻസിആറിലും സമീപ പ്രദേശങ്ങളിലും വായു മലിനീകരണം നേരിടുന്നതിന് സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള സംവിധാനം സ്ഥാപിക്കുന്നതിനാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് സർക്കാർ പറയുന്നു.
അതേസമയം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പോരായ്മകൾ, സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തതിലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ സർക്കാരിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിക്കും.
ഓഗസ്റ്റ് 13 ന് അവസാനിക്കുന്ന സമ്മേളനത്തിൽ പെട്രോൾ ഡീസൽ പാചക വാതക വില ഉയരുന്നതിനെക്കുറിച്ചും പ്രതിപക്ഷം കേന്ദ്രത്തിന്റെ മറുപടി തേടും.
2021-22 വർഷത്തേക്കുള്ള ധനസഹായത്തിനുള്ള അനുബന്ധ ആവശ്യങ്ങളെക്കുറിച്ച് അവതരണവും ചർച്ചയും വോട്ടിംഗും സമ്മേളനത്തിലുണ്ടായിരിക്കുമെന്ന് ബുള്ളറ്റിനിൽ പട്ടികപ്പെടുത്തിയ സാമ്പത്തിക കാര്യങ്ങളുടെ വിശദാംശങ്ങളിൽ പറയുന്നു.
2017-18 വർഷത്തെ ധനസഹായത്തിനുള്ള അധിക ആവശ്യങ്ങളെക്കുറിച്ചുള്ള അവതരണം, ചർച്ച, വോട്ടിംഗ് എന്നിവയും ഉണ്ടാകും.
Also Read: ഭരണകൂട നടപടികളെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ ഭരണഘടന വഴികാട്ടിയാവുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്
പകർച്ചവ്യാധി സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും പൗരന്മാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സഭയിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു.
സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭയിലെ വിവിധ പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും നേതാക്കളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച അദ്ദേഹം സുഗമവും ഉൽപാദനപരവുമായ സമ്മേളനം ഉറപ്പാക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴചകളാകും പ്രതിപക്ഷം സഭയില്‍ പ്രധാന ആയുധമായി ഉപയോഗിക്കുക. ഇതിന് പുറമെ വാക്സിന്‍ വിതരണം, ഇന്ധന വിലയിലെ വര്‍ധനവ്, സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരം എന്നിവയും ഇരു സഭകളിലും ചര്‍ച്ചയാകും.