ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് ആദരമർപ്പിച്ച് പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങി. പ്രണബ് മുർജിയ്ക്ക് പുറമേ പണ്ഡിറ്റ് ജസ് രാജ്, രഘുവംശ് പ്രസാദ് സിംഗ് എന്നിവർക്കും സഭ ആദരാഞ്ജലി അർപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു നാല് മണിക്കൂർ വീതമായിരിക്കും ഇരുസഭകളും പ്രവർത്തിക്കുക. രാവിലെ ഒൻപത് മണിയോടെ ലോക്സഭ നടപടികൾക്ക് തുടക്കമായി.
അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്കു പിന്നിൽ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്‌സഭ ടിവിയോട് സംസാരിക്കവെ പറഞ്ഞു.
#MonsoonSession of the Parliament begins. pic.twitter.com/d3CfaQT9v1
— ANI (@ANI) September 14, 2020
17-ാമത് ലോക്‌സഭയുടെ നാലാമത് സമ്മേളനവും രാജ്യസഭയുടെ 252-ാമത് സമ്മേളനവുമാണ് ഇന്ന് ആരംഭിച്ചത്. സർക്കാർ ഉദ്ദേശിക്കുന്ന സഭാനടപടികൾ പൂർത്തിയായാൽ സമ്മേളനം 2020 ഒക്ടോബർ ഒന്ന് വ്യാഴാഴ്‌ച സമാപിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനം നടക്കുക.
കോവിഡിന്റെ ഭാഗമായി സമ്മേളനത്തിൽ ചോദ്യോത്തരവേളയില്ല. പാർലമെന്റിനെ നോക്കുകുത്തിയാക്കലാണ് ചോദ്യോത്തരവേള ഒഴിവാക്കുന്നതെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. അതിനാൽ തന്നെ സഭയിൽ പ്രതിപക്ഷ ബഹളമുയരും.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ വീഴ്‌ച, ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രമുഖർക്കെതിരെ കേസെടുത്തത്, കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള എംപി ഫണ്ട് ഒഴിവാക്കൽ, തിരുവനന്തപുരം വിമാനത്താവളം അടക്കം സ്വകാര്യവൽക്കരിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കും.
18 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 18 സിറ്റിങ്ങുകൾ ഉണ്ടാകും. ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും സഭ ചേരും. ഈ വർഷകാല സമ്മേളനത്തിൽ ആകെ 47 ഇനങ്ങളാണ് പരിഗണനയ്‌ക്ക് വരുന്നത്. 45 ബില്ലുകളും രണ്ട് ധനകാര്യ ഇനങ്ങളും ഇതിലുൾപ്പെടുന്നു.
ഓർഡിനൻസുകൾക്ക് പകരമായി പതിനൊന്ന് നിയമങ്ങൾ പാസാക്കാനുണ്ട്. 2020 ൽ ഓർഡിനൻസുകളായി പുറത്തിറക്കിയ പാപ്പരത്ത രണ്ടാം ഭേദഗതി ബിൽ, ബാങ്കിങ് റെഗുലേഷൻ ഭേദഗതി ബിൽ, നികുതി നിയമത്തിലെ ചില വ്യവസ്ഥകളിൽ ഇളവ് നൽകുന്നതിനുള്ള ബിൽ, പകർച്ചവ്യാധി ഭേദഗതി ബിൽ, മന്ത്രിമാരുടെ ശമ്പളം, അലവൻസുകൾ സംബന്ധിച്ച ഭേദഗതി ബിൽ, പാർലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ സംബന്ധിച്ച ഭേദഗതി ബിൽ എന്നിവ ഈ വർഷകാലസമ്മേളനത്തിൽ തന്നെ പാസാക്കേണ്ടതുണ്ട്.
ചില സുപ്രധാന നിയമനിർമ്മാണങ്ങളും ഈ സമ്മേളനത്തിൽ പരിഗണിക്കേണ്ടതുണ്ട്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഭേദഗതി ബിൽ, മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് ഭേദഗതി ബിൽ എന്നിവ ഈ സമ്മേളനത്തിൽ നിയമമാകാൻ സാധ്യതയുണ്ട്.
ദിവസവും നാല് മണിക്കൂർ വീതമാകും ഇരു സഭകളും കൂടുക. രാജ്യസഭ രാവിലെ ഒൻപത് മുതൽ ഉച്ചയ്‌ക്ക് ഒന്ന് വരെയും, ലോക്‌സഭ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മുതൽ വൈകിട്ട് ഏഴ് വരെയും ചേരും. അതേസമയം, ആദ്യ ദിവസമായ നാളെ ലോക്‌സഭയും രാവിലെ തന്നെ യോഗം ചേരും. എം.പിമാരെ ശാരീരിക അകലം പാലിച്ച് ഇരുത്തുന്നതിനായി ഇരുസഭകളുടെയും ചേമ്പറുകളും ഗ്യാലറികളും ഉപയോഗിക്കും. എംപിമാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും. സീറ്റുകൾ പോളി കാർബൺ ഷീറ്റുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിലും ശൂന്യവേള ഉണ്ടാകും.
Read More: Amid Covid, Parliament session tomorrow; Oppn seeks to corner govt over economy, border row