ശ്രീനഗര്‍: തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം പിടിയിലായ കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിങിന്റെ അറസ്റ്റ് കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനെ കേസില്‍ കുരുക്കിയത് ദേവീന്ദർ സിങ് ആണെന്ന് ആരോപണം ഉയർന്നിരുന്നു. ദേവീന്ദർ സിങിന് പാര്‍ലമെന്റ് ആക്രമണ കേസിലുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിൽ പങ്കാളിയായതിന് തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന അഫ്സൽ ഗുരു 2004 ൽ തന്റെ അഭിഭാഷകൻ സുശീൽ കുമാറിന് അയച്ച കത്തിൽ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാളായ മുഹമ്മദിന് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു. അയാളേയും കൂട്ടി ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതു കൂടാതെ പ്രതിക്ക് താമസം ഒരുക്കാനും ദേവീന്ദര്‍ സിങ് നിര്‍ബന്ധിച്ചു.
Read More: ജെഎൻയു അക്രമം: വീഡിയോയിലെ മുഖംമൂടി ധരിച്ച യുവതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ശാന്തി സിങിന്റെ പേരും അഫ്സൽ കത്തിൽ പരാമർശിച്ചിരുന്നു. ദേവീന്ദർ സിങിനൊപ്പം ഹംഹാമ എസ്ടിഎഫ് ക്യാമ്പിൽ വച്ച് ഇയാളും തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് കത്തിൽ പറയുന്നു. ബുഡ്ഗാമിലെ എസ്എസ്പി അഷാക് ഹുസൈന്റെ (ബുഖാരി) ഭാര്യ സഹോദരൻ അൽതാഫ് ഹുസൈന്റെ” പേരും കത്തിൽ പറയുന്നുണ്ട്. 2013 ഫെബ്രുവരി 9 നാണ് അഫ്സലിനെ തൂക്കിലേറ്റിയത്.
പാർലമെന്റ് ആക്രമണ കേസിൽ ദേവിന്ദർ സിങ്ങിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടന്നിട്ടില്ല. ഞായറാഴ്ച ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഐ.ജി.പി (കശ്മീർ) വിജയ് കുമാർ പറഞ്ഞത്: “ഞങ്ങളുടെ രേഖകളിൽ അത്തരത്തിലുള്ള ഒന്നും തന്നെയില്ല, ഇതിനെക്കുറിച്ച് എനിക്കറിയില്ല. ഞങ്ങൾ ഇതിന്റെ പശ്ചാത്തലത്തിൽ ദേവീന്ദറിനെ ചോദ്യം ചെയ്യും,” എന്നായിരുന്നു.
ഒരു മുതിർന്ന ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു “അദ്ദേഹത്തിന്റെ (ദേവീന്ദർ സിങിന്റെ) പ്രവൃത്തികൾ ഒടുവിൽ അയാളെ കുടുക്കിയിരിക്കുകയാണ്. ഇത്തവണ ആർക്കും അയാളെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല ”.
“നിരവധി ചോദ്യങ്ങൾ ചോദിക്കും. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ട് തീവ്രവാദികളെ അദ്ദേഹം എവിടെയാണ് കൊണ്ടുപോയത്? ജമ്മുവിലേക്കുള്ള വഴിയിൽ പിടികൂടിയതിനാൽ അവർ താഴ്വരയിൽ നിന്ന് പുറപ്പെടുകയായിരുന്നു. അവർ അവരുടെ പദ്ധതി എന്തായിരുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു. “ ദേവീന്ദർ സിങോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ഉൾപ്പെട്ട മിക്കവാറും എല്ലാ പ്രവർത്തനങ്ങളും സംശയാസ്പദമാണ്.
കലാപങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ചുമതലയുള്ള ആളായിരുന്നു ദേവീന്ദർ എന്നും പുൽവാമയിലും ഡിവൈഎസ്പിആയിരുന്ന അദ്ദേഹത്തെ ചോദ്യം ചെയ്യുക വഴി നിരവധി പഴുതുകൾ ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ലഷ്കറെ ത്വയിബ്ബ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ ഗ്രൂപ്പുകളിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കൊപ്പം കാറില്‍ ദല്‍ഹിയിലേക്കുള്ള യാത്ര മധ്യേ ആയിരുന്നു ദേവിന്ദര്‍ സിങിനെ പിടികൂടിയത്. ഇതിലെ ലഷ്കര്‍ ത്വയിബ്ബ് കമാന്‍ഡര്‍ നവീദ് ബാബു, 2017 വരെ കശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിളായിരുന്നു. പിന്നീടാണിയാള്‍ സേന വിട്ട് ലഷ്കറെ ത്വയിബ്ബയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ ദേവീന്ദര്‍ സിങിനെപ്പോലെ പൊലീസിലെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനും തീവ്രവാദികളുമായുള്ള ബന്ധം ഇതാദ്യമായാണ് പുറത്തുവരുന്നത്.