ന്യൂഡല്‍ഹി : മോൺട്രിയല്‍ ആസ്ഥാനമായ എസ്എന്‍സി ലാവലിൻ എന്ന സ്ഥാപനത്തെ 2008ൽ സാമ്പത്തിക അഴിമതിക്കേസിൽ സി ബി ഐ പ്രതിയാക്കിയിരുന്നു. കേരളാ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഉൾപ്പെട്ട കേസിൽ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്നും കോടതി ഒഴിവാക്കുന്നത് ഈ വര്‍ഷം ഓഗസ്റ്റിലാണ്.
കേരളത്തിലെ വൈദ്യുത പദ്ധതികളിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ ലാവലിൻ ആപ്പിൾബി ഉപയോഗിച്ചു പുതിയ കമ്പനി റജിസ്റ്റർ ചെയ്തു. ഇന്ത്യയിലെ ദേശീയ പാത അതോറിട്ടിയുടെ കരാറുകൾ ലഭിക്കാൻ വേണ്ടിായിരുന്നു. ഇതെന്ന് ആപ്പിൾബിലെ രേഖകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലും വിദേശത്തും നിർമ്മാണ എൻജിനിയറിങ് രംഗത്തുളള കനേഡിയൻ കമ്പനിയാണ് എസ് എൻ സി ലാവലിൻ. കേരളത്തിൽ ഒരു പതിറ്റാണ്ടിലേറെയായി അഴിമതിയാരോപണ വിധേയമായ കമ്പനിയാണ് ഇത്. കേരളത്തിലെ മുൻ വൈദ്യുതി മന്ത്രിയും നിലവിലെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ ഈ അഴിമതിക്കേസിൽ പ്രതിയാക്കിയിരുന്നുവെങ്കിലും ആദ്യം സി ബി ഐ കോടതി ഒഴിവാക്കി. അതിൽ സി ബി ഐ നൽകിയ ഹർജി പരിഗണിച്ച കേരളാ ഹൈക്കോടതിയും അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയ സി ബി ഐ കോടതി നടപടി ശരിവെയ്ക്കുകയായിരുന്നു..
ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി എസ് എൻ സി ലാവലിന് അധിക നിരക്കിൽ നൽകിയെന്ന കേസിലായിരുന്നു സി ബി ഐ അന്വേഷണം.കേരളത്തിലെ 1996 ലെ എൽ ഡി എഫ് മന്ത്രിസഭയിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് കരാർ ഒപ്പിട്ടത്. കണ്ണൂരിലെ തലശേരിയിൽ കാൻസർ ആശുപത്രി ആരംഭിക്കുന്നതിന് ധനസഹായം എസ് എൻ സി ലാവലിൻ നൽകുമെന്നായിരുന്നു ധാരണയെങ്കിലും അതുണ്ടായില്ലെന്നും ആരോപണം ഉയർന്നിരുന്നു. ഈ കേസിൽ 370 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടായിയെന്നാണ് സി ബി ഐയുടെ ആരോപണം. സി എ ജിയും ഇത് ഉന്നയിച്ചിരുന്നു. 2008ലാണ് ഈ കേസ് സി ബി ഐ ഏറ്റെടുത്തത്.
2013ൽ സി ബി ഐ പ്രത്യേക കോടതി പിണറായി വിജയനെയും മറ്റ് ആറ് പേരെയും പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കി. ഈ വർഷം സി ബി ഐയുടെ അപ്പീലിന്മേൽ ഹൈക്കോടതിയുടെ വിധിയും സി ബി ഐ കോടതി വിധിയെ ശരിവെയ്ക്കുന്നതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഹാജരായത്. സി ബി ഐ ഈ കേസിൽ സുപ്രീം കോടതി സമീപിക്കുമെന്നാണ് ഇപ്പോൾ പുറത്തു വന്നിട്ടുളള വാർത്തകൾ സൂചിപ്പിക്കുന്നത്.
ലാവലിൻ വിവാദങ്ങളുടെ ചുഴിയിൽ വീണ്ടും വീഴുന്നത് 2015 ലാണ്. ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമർ ഗദ്ദാഫിയുടെ മകനായ സാദി ഗദ്ദാഫിക്ക് കൈക്കലി കൊടുത്തുവെന്ന വെളിപ്പെടുത്തലായിരുന്നു വിവാദത്തിലായത്. ലിബിയിലെ കരാർ കിട്ടാൻ നൽകിയ ഈ കൈക്കൂലികളുടെ കഥ പുറത്തുപറഞ്ഞത് റിയാദ് ബെൻ ഐസ എന്ന കമ്പനിയുടെ മുൻ എക്സിക്യൂട്ടീവാണ്. കമ്പനിയുടെ മേൽത്തട്ടിലുളളവർ അറിഞ്ഞുകൊണ്ടാണ് ഇതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2013 ൽ 115 എസ് എൻ സി ലാവലിൻ കമ്പനികളെ ആഗോള ടെണ്ടറിങിൽ ഉൾപ്പെടുത്തുന്നതിൽ നിന്നും വിലിക്കിക്കൊണ്ടുളള നിരാസപ്പട്ടികയിൽ ലോക ബാങ്ക് ഉൾപ്പെടുത്തി.
2015 മാർച്ചിലെ ആപ്പിൾബി റിസ്ക് റിവ്യൂ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ലോകബാങ്കിന്രെ നടപടി “വ്യവസ്ഥകളോടെയുളള വിലക്കൊഴിവാക്കലായിരുന്നുവെന്നും” ( കണ്ടീഷണാലായ നോൺ – ഡീബാർമെന്റ്) ലോക ബാങ്കിന്രെ സാമ്പത്തിക പങ്കാളിത്തമുളള കാര്യങ്ങളിൽ പങ്കെടുക്കണമെങ്കിൽ മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത എസ് എൻ സി ലാവലിൻ നിശ്ചിമായ ചില ഉപാധികൾ പാലിക്കണെന്നും വ്യക്തമായിരുന്നു.
ബംഗ്ലാദേശിലെ കരാറിന്രെ പേരിൽ ലാവലിൻ കമ്പനിക്കെതിരെ റോയൽ കനേഡിയൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എ ഡി ബിയുടെയും വിലക്ക് കമ്പനിക്ക് നേരിടേണ്ടിവന്നു. ഇതേ സമയം 2013 ഏപ്രിൽ, മെയ് മാസങ്ങളിൽ കമ്പനി അവകാശപ്പെട്ട ആസ്തി സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത തേടി ഇന്ത്യൻ ദേശീയ പാത അതോറിട്ടിയുടെ കത്ത് ആപ്പിൾബിക് ലഭിച്ചുവെന്ന് 2015 ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ വിവാദങ്ങളുടെ ഇടയിലും എസ് എൻ സി ലാവലിൻ ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ആപ്പിള്‍ബിയെ ഉപയോഗപ്പെടുത്തി എന്നാണു ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
ആന്ധ്ര പ്രദേശിലെ റായലസീമ എക്സ്പ്രസ്സ് വേ കൺസോർഷ്യത്തിൽ തങ്ങൾക്ക് നിർണ്ണായക പങ്കാളിത്തം ഉണ്ടെന്നായിരുന്നു 2010ലെ എസ് എൻ സി ലാവലിൻ ഗ്രൂപ്പ് നടത്തിയ പ്രഖ്യാപനം. ദേശീയ പാത അതോറിട്ടിക്കു വേണ്ടി ദേശീയ പാത -18 നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനുമുളള കമ്പനിക്കൂട്ടായിരുന്നു (കമ്പനികളുടെ കൺസോർഷ്യം) അത്. ആന്ധ്രാപ്രദേശിലെ ചുഡാപ്പ മുതൽ കുർണൂൽ വരെയുളള ദൂരത്തെ ബന്ധിപ്പിക്കുന്നതാണ് ഈ ദേശീയ പാത.
എസ് എൻ സി ലാവലിൻ മൗറീഷ്യസ് ലിമിറ്റഡ് എന്ന പേരിൽ ആപ്പിൾബിയില്‍ എസ് എൻ സി ലാവലിൻ പുതിയ കമ്പനി റജിസ്റ്റർ ചെയ്തു. ആ കമ്പനിയുടെ രേഖകൾ വ്യക്തമാക്കുന്നത് ഈ കമ്പനിയുടെ ഉടമസ്ഥാവകാശം എസ് എൻ സി ലാവലിൻ എസ് എ എസിനും എസ് എൻ സി ലാവലിൻ യൂറോപ്പ് എസ് എ എസിനും സംയുക്തമായാണ് എന്നാണ്. എസ് എൻ സി ലാവലിൻ ഡറക്ടറേഴ്സ് അംഗീകരിച്ച പ്രമേയത്തിൽ ഇന്ത്യൻ ദേശീയപാതഅതോറിട്ടിയുടെ പദ്ധതിയിൽ കരാറിന് ശ്രമിക്കാൻ തീരുമാനിക്കുന്ന പ്രമേയം അംഗീകരിച്ചു. മാത്രമല്ല പിരാമൽ റോഡ്സ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റുമായി സംയുക്ത ബിഡിങ് കരാറിലെത്തുകയും ചെയ്തു.
ഗുജറാത്തിലെ എൻ എച്ച് 8 ഇ യിലെ ഭാവ്‌നഗർ- വെരാവൽ ദേശീയ പാത പ്രദേശത്തെ നാലുവരി ആറ് വരി പാതകളുടെ കരാറിൽ പങ്കെടുക്കുന്നതിനായി 2012 ഏപ്രിൽ 16ന് പ്രമേയം പാസാക്കി. 2014 ആപ്പിൾബിയില്‍ തയ്യാറാക്കിയ ബിസിസന് പ്ലാൻ അനുസരിച്ച് ഈ കമ്പനി പിരാമൽ റോഡ്സ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡിൽ 10 ശതമാനവും റായൽ സീമ എക്സ്പ്രസ്സ് വേ പ്രൈവറ്റ് ലിമിറ്റഡിൽ 36.9ശതമാനവും ഓഹരികളെടുത്തു.
ദേശീയ പാത അതോറിയിട്ടിയുടെ ഏറ്റവും പുതിയ രേഖകൾ വ്യക്തമാക്കുന്നത് എസ് എൻ സി ലാവലിൻ ഭാവ്നഗര്‍- വെരവല്‍ പദ്ധതിയില്‍ മാത്രമല്ല നിരവധി ദേശീയപാതകളിൽ നിർമ്മാണ കരാറുകാരാണ് അല്ലെങ്കിൽ ദേശീയപാത നിർമ്മാണ കൺസോർഷ്യങ്ങളിൽ പങ്കാളികളോ ആണെന്നാണ്. രാജസ്ഥാനിലെ ബിൽവാഡാ ബൈപാസ്- ചത്തീസ്ഗഡ് 66 കിലോമീറ്റർ പാത നിർമ്മാണത്തിന് 2001 ൽ ലഭിച്ചതാണ് എസ് എൻ സി ലാവലിന് ലഭിച്ച ആദ്യ കരാറെന്ന് ദേശീയ പാത അതോറിട്ടിയുടെ മെയ് 2017 ലെ ഫണ്ടിങ് ലിസ്റ്റ് വ്യക്തമാക്കുന്നത്.
ഗുഡ്‌ഗാവ് -കോട്ട്പുത്‌ലി- ജയ്‌പൂർ ആറ് വരി ദേശീയപാതയ്ക്ക് 2009ലും ന്യൂ മംഗളുരൂ പോർട്ട് നാല് വരി പാതയ്ക്ക് 2005ലും ഗാസിയാബാദ്- അലിഗഡ് ദേശീയപാതയക്ക് 2011ലും ലാവലിന് മറ്റ് കമ്പനികളുമായുളള പങ്കാളിത്തതോടെ ലഭിച്ച കരാറുകളാണ് എന്നും വ്യക്തമാകുന്നു.
എസ് എൻ സി ലാവലിൻ മാധ്യമ യൂണിറ്റുമായി ദ് ഇന്ത്യൻ എക്സ്പ്രസ്സ് നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഒന്നും തന്നെ അവർ പ്രതികരിച്ചില്ല.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook