ഇസ്‌ലാമാബാദ്: പാനമ അഴിമതിക്കേസിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കി. ഷെരീഫ് ഉടൻ രാജിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ഷെരീഫ് കുടുംബം അനധികൃതസ്വത്ത് സമ്പാദിച്ചെന്ന റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവച്ചു.
ഏപ്രില്‍ 20-ാം തീയതിവന്ന ആദ്യ വിധിന്യായത്തില്‍, രണ്ടു ജഡ്ജിമാര്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറ്റ് മൂന്നുജഡ്ജിമാര്‍ സംയുക്ത അന്വേഷണസംഘം (ജെഐടി) രൂപവത്കരിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. ജെഐടിയുടെ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തു വിവരങ്ങൾ പാനമ രേഖകളിലൂടെ പുറത്തുവന്നിരുന്നു. തുടർന്ന് തെഹ്‍രികെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാൻ കോടതിയിൽ ഈ കേസ് എത്തിച്ചു. നവാസ് ഷെരീഫിനെയും മൂന്നു മക്കൾ ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നും തനിക്കെതിരെയുളളത് വെറും ആരോപണങ്ങളും അനുമാനങ്ങളുമാണെന്നായിരുന്നു ഷെരീഫിന്റെ നിലപാട്.