/indian-express-malayalam/media/media_files/uploads/2019/03/RSS-Leader.jpg)
മുംബൈ: 2025 ന് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട സമ്മേളനത്തിനിടയിലാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് കറാച്ചിയിലോ ലാഹോറിലോ റാവൽപിണ്ടിയിലോ സിയാല്‍ക്കോട്ടിലോ വീട് വാങ്ങാനും വ്യവസായം ചെയ്യാനും സാധിക്കുമെന്നാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പ്രസംഗിച്ചത്. 1947 ന് മുന്‍പ് പാക്കിസ്ഥാന്‍ ഉണ്ടായിരുന്നില്ല. ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നു അവര്‍. 2025 ന് ശേഷം വീണ്ടും അവര്‍ ഹിന്ദുസ്ഥാന്റെ ഭാഗമാകും- ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു സര്‍ക്കാരാണ് ഉള്ളതെന്നും യൂറോപ്യന്‍ യൂണിയന്‍ പോലെ അഖണ്ഡ ഭാരതം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും ആര്‍എസ്എസ് നേതാവ് അവകാശപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ ആദ്യമായി കേന്ദ്ര സര്‍ക്കാര്‍ ഒരു ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. സൈന്യം രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ച് നടപടി സ്വീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ലാഹോറില്‍ യോഗം ചേരുന്നതും മാനസരോവറില്‍ പോകാന്‍ ചൈനയുടെ അനുവാദം ആവശ്യമില്ലാത്തതും സ്വപ്‌നം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.