/indian-express-malayalam/media/media_files/2025/12/17/flight-2025-12-17-18-00-14.jpg)
(Source: Express Archives)
ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാക്കിസ്ഥാൻ ജനുവരി 24 പുലർച്ചെവരെ നീട്ടി. പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റിയാണ് (പിഎഎ) വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചത്. ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങൾക്ക് വിലക്ക് ബാധകമായിരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.
ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് പുറമെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാൻ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ലൈനുകളുടെ മറ്റ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും.
Also Read: ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതി നവീദ് അക്രത്തിനെതിരെ 59 കുറ്റങ്ങൾ ചുമത്തി
പാക്കിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കുമുള്ള വിലക്ക് സമാനമായ കാലയളവിലേക്ക് നീട്ടി ഇന്ത്യയും ഉടൻ പ്രതികരിക്കുമെന്നാണ് വിവരം. വിലക്ക് ഒരു മാസം കൂടി നീട്ടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വ്യോമാതിർത്തി വിലക്ക് ഒമ്പതാം മാസത്തിലേക്ക് എത്തും.
ഏപ്രിലിൽ ഉണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നല്‍കിയ കനത്ത സൈനിക തിരിച്ചടിക്ക് പിന്നാലെ ഏപ്രിൽ 24 മുതലാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാക്കിസ്ഥാൻ വിലക്കേര്‍പ്പെടുത്തിയത്. തുടർന്ന് ഏപ്രിൽ 30 മുതൽ ഇന്ത്യയും പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. തുടർന്ന് പ്രതിമാസ അടിസ്ഥാനത്തിൽ നോട്ടാം പുറപ്പെടുവിച്ചുകൊണ്ട് ഇരു രാജ്യങ്ങളും വ്യോമാതിർത്തി അടച്ചുപൂട്ടൽ നീട്ടുകയായിരുന്നു.
Also Read: വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; അഞ്ച് സംസ്ഥാനങ്ങളിലായി ഒരു കോടിയിലധികം പേർ പുറത്ത്
പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത് ഇന്ത്യയുടെ ആഴ്ചതോറുമുള്ള ഏകദേശം 800 വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. സാധാരണയായി വടക്കേ ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യ, കോക്കസസ്, യൂറോപ്പ്, യുകെ, കിഴക്കൻ വടക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിമാനങ്ങൾ വിലക്കിനെ തുടർന്ന് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us