ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ. വിദേശപര്യടനത്തിനായി പോകുന്ന രാഷ്ട്രപതിക്ക് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യൻ ആവശ്യം പാക്കിസ്ഥാൻ തള്ളി. പാക് വിദേശകാര്യ മന്ത്രി ഷാ മെഹബൂബ് ഖുറേഷി ഇക്കാര്യം സ്ഥിരീകരിച്ചു. ഐസ്‌ലൻഡ്, സ്വിറ്റസർലൻഡ്, സ്ലൊവേനിയ എന്നിവ ഉൾപ്പെടുന്ന ത്രിരാഷ്ട്ര സന്ദർശനത്തിന് രാഷ്ട്രപതി പോകുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാൻ അനുമതി തേടിയത്.
Also Read: പൊട്ടിക്കരഞ്ഞ് ഡോ.കെ.ശിവന്‍; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് നരേന്ദ്ര മോദി, വീഡിയോ
കശ്മീരിലെ സാഹചര്യം കണക്കിലെടുത്ത് വ്യോമപാത അടച്ചിടാനുള്ള തീരുമാനത്തിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകുകയായിരുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹബൂബ് ഖുറേഷി വ്യക്തമാക്കി.
Also Read: ഇന്ത്യയിലേക്കുള്ള വ്യോമ-കര പാതകൾ അടച്ചിടാൻ പാക്കിസ്ഥാൻ
ഇന്ത്യയ്ക്ക് മേൽ കൂടുതൽ സമ്മർദ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാര്‍ഗമടക്കം എല്ലാ പാതകളും ഉടന്‍ അടച്ചിടുന്ന കാര്യം പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വാണിജ്യപാത തടസപ്പെടുത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ തന്നെയാണ് അറിയിച്ചത്.
നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാക്കിസ്ഥാന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാക്കിസ്ഥാൻ തന്നെ നിഷേധിക്കുകയുണ്ടായി. ബാലാകോട്ട് ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ വ്യോമ പാതകൾ അടച്ചിരുന്നു. ജൂലൈ 16നാണ് പിന്നീട് വ്യോമപാതകൾ പാക്കിസ്ഥാൻ തുറന്നത്.