ഇസ്ലാമാബാദ്: ജിഹാദ് വളര്‍ത്താനായി പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അൽ ഖ്വായിദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദനിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ്.
അഫ്ഗാനിസ്ഥാനിലും ജമ്മു കശ്മീരിലും ജിഹാദ് നടത്തുന്നതിനായാണ് ഷെരീഫ് കൈക്കൂലി വാങ്ങിയെന്ന് പാക് മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
കശ്മീരിലും അഫ്ഗാനിസ്ഥാനിലും ജിഹാദിനായി 1.5 ബില്യൺ തുക ബിൻ ലാദനിൽ നിന്നും നവാസ് ഷെരീഫ് വാങ്ങിയെന്നാണ് ആരോപണം. 2010ൽ പാക് താലിബാൻ വധിച്ച ഐ.എസ്.ഐയിലെ ചാരനായിരുന്ന ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദ് പുറത്തിറക്കിയ പുസ്തകത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. ‘ഖാലിദ് ഖവാജ: ഷഹീദ് ഇ അമാന്‍’ എന്ന പേരിലുള്ള പുസ്തകത്തിലാണ് അഭിമുഖങ്ങളുടേയും മറ്റും വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.