/indian-express-malayalam/media/media_files/uploads/2018/12/Ranjan-Gogoi.jpg)
ന്യൂഡൽഹി: എംപിമാർക്കും എംഎൽഎമാർക്കും എതിരായ 4,122 ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുകയാണെന്ന് സുപ്രീം കോടതി. ഇവയിൽ ചിലത് മൂന്നു ദശാബ്ദക്കാലമായെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
ഓരോ സംസ്ഥാനത്തിലും വിവിധ ഹൈക്കോടതികളിലും നിലവിലെയും മുൻപത്തെയും എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകളുടെ റിപ്പോർട്ട് കോടതിക്ക് മുൻപാകെ സമർപ്പിക്കാനും നിർദേശിച്ചു. ക്രിമിനൽ കേസുകളുടെ കണക്കുകൾ ലഭിച്ചാൽ മാത്രമേ പ്രത്യേക കോടതികൾ രൂപീകരിച്ച് അവയിൽ വാദം തുടങ്ങാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനങ്ങളിൽനിന്നും ഹൈക്കോടതികളിൽനിന്നും ലഭിച്ച കേസുകളുടെ എണ്ണം മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയും അഭിഭാഷകൻ സ്നേഹ കാലിതയും കോടതിക്ക് മുൻപാകെ സമർപ്പിച്ചു. ഇതിൽ 264 കേസുകളിൽ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തിട്ടുണ്ട്. ചില കേസുകൾ 1991 മുതൽ കെട്ടിക്കിടക്കുകയാണ്.
ക്രിമിനൽ കേസുകളിൽ പ്രതിയായ രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും ഇത്തരം കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.