പോര്‍ട്ട് ബ്ലെയര്‍: ആൻഡമാൻ ആൻഡ് നിക്കോബാര്‍ ദ്വീപിലെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേൻ, ലേബർ കമ്മീഷണർ ആർ എൽ ഋഷി എന്നിവർക്കെതിരായ കൂട്ടബലാത്സംഗത്തിന്റേയും ലൈംഗിക അതിക്രമത്തിന്റേയും കേസുകള്‍ അന്വേഷിക്കുന്ന സംഘം തെളിവുകളും പ്രധാന സാക്ഷി മൊഴികളും രേഖപ്പെടുത്തി. സെക്സ് റാക്കറ്റിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് തെളിവുകളും മൊഴികളുമെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസിന് ലഭിക്കുന്ന സൂചനകള്‍. ഇരുപത്തിയൊന്നുകാരിയായ യുവതിയുടെ പരാതിയിലാണ് അന്വേഷണം.
ഇരുപതിലധികം പെണ്‍കുട്ടികളെ നരേനിന്റെ പോര്‍ട്ട് ബ്ലെയറിലെ വസതിയിലെത്തിച്ചതായി ആരോപണമുണ്ട്. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവര്‍ക്കു പകരം ജോലി ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒക്ടോബര്‍ 28-ന് മുന്‍പ് നരേന്‍ അന്വേഷണ സംഘത്തിനു മുന്‍പില്‍ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശം പ്രകാരം ഒക്ടോബര്‍ ഇരുപത്തിയെട്ടാണ് ഹാജരാകേണ്ട അവസാന ദിനം.
നരേനിന്റെയും ഋഷിയുടെയും ഫോണ്‍ രേഖകൾ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതാണെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറ സംവിധാനത്തിന്റെ ഡിവിആറിന്റെ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ) ഹാർഡ് ഡിസ്‌കില്‍ കൃത്രിമം നടത്തിയതായും അന്വേഷണസംഘം സ്ഥിരീകരിക്കുന്നു.
ഇലക്ട്രോണിക് തെളിവുകൾ നശിപ്പിച്ചതായി ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനും പ്രാദേശിക സിസിടിവി വിദഗ്ധനും മൊഴി നൽകിയതായാണു സൂചന.
ആരോപണങ്ങൾ നിഷേധിച്ച നരേൻ, ആഭ്യന്തര മന്ത്രാലയത്തിനും ആന്‍ഡമാന്‍ അഡ്മിനിസ്ട്രേഷനും അയച്ച കത്തിൽ തനിക്കെതിരെ ഗൂഢാലോചന ഉണ്ടെന്നും കേസ് വ്യാജമാണെന്നതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നും പറയുന്നു.
നരേനെ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ തയാറായില്ല. കോടിതിക്കു മുന്‍പിലുള്ള വിഷയത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം: Over 20 women taken to ex-Andamans Chief Secy house in ‘job-for-sex’ racket, key witnesses tell police probe team