ന്യൂഡൽഹി: കോൺഗ്രസ് പ്രതിഷേധ ദിനത്തിൽ അബദ്ധത്തിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പുലിവാലു പിടിച്ചിരിക്കുകയാണ് ബിജെപി എംപി. മധ്യപ്രദേശിലെ സിദ്ദിൽനിന്നുള്ള ബിജെപി എംപി റിഥി പഥക് ആണ് ഇന്നലെ പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തിയത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെയാണ് കോൺഗ്രസ് നേതാക്കൾ ഇന്നലെ കറുത്ത വേഷം ധരിച്ച് പാർലമെന്റിലും പുറത്തും പ്രതിഷേധം നടത്തിയത്. കോൺഗ്രസ് പ്രതിഷേധ ദിനത്തിൽ ബിജെപി അടക്കമുള്ള പാർട്ടിയിലെ ചില എംപിമാരും അബദ്ധത്തിൽ കറുപ്പ് ധരിച്ചെത്തി.
കോൺഗ്രസ് നിരയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കറുപ്പ് വസ്ത്രം ധരിച്ചാണ് പാർലമെന്റിൽ എത്തിയത്. എന്നാൽ ബിജെപി എംപി റിഥി പഥക് കറുപ്പ് സാരി ധരിച്ചെത്തിയത് എല്ലാവരെയും ഞെട്ടിച്ചു. കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ടോ എന്നായിരുന്നു മറ്റു എംപിമാർ റിഥിയോട് ചോദിച്ചത്. നാണക്കേട് മറച്ചുവച്ച് പഥക് പാർട്ടി സഹപ്രവർത്തകരോട് സംഭവം വിശദീകരിക്കുന്നത് കാണാനിടയായി.
കറുപ്പ് ധരിച്ചെത്തിയ മറ്റൊരു എംപി കനിമൊഴിയാണ്. കറുപ്പ് അണിഞ്ഞുള്ള കോൺഗ്രസ് പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുത്തിരുന്നില്ല. എന്നിട്ടും, കനിമൊഴി കറുപ്പ് ധരിച്ചെത്തിയത് ചിലരെയെല്ലാം അദ്ഭുതപ്പെടുത്തി. ‘കനി ഞങ്ങൾക്കൊപ്പം’ എന്നായിരുന്നു കോൺഗ്രസ് അംഗങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്. ഇതുകേട്ട് കനിമൊഴി ചെറുതായി ഒന്നു ചിരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ബിഎസ്പി എംപി സംഗീത ആസാദും കറുപ്പ് ധരിച്ചാണ് പാർലമെന്റിൽ എത്തിയത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കിയത്. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ആറ് മണിക്കൂറിന് ശേഷം വൈകിട്ടോടെ ഇവരെ വിട്ടയച്ചു.