ന്യൂഡൽഹി: പുതിയ കോവിഡ് -19 വകഭേദമായ ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങൾ പുതുക്കി. രാജ്യത്തെത്തുന്ന യാത്രക്കാർക്കുള്ള നിർദേശങ്ങളാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പരിഷ്‌കരിച്ചത്.
ഇന്ത്യയിൽ എത്തിച്ചേരുന്ന, ‘അപകടസാധ്യതയുള്ള’ വിഭാഗത്തിന് കീഴിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ എത്തിച്ചേരുന്ന ഘട്ടത്തിൽ ആർടി-പിസിആർ പരിശോധനയ്ക്ക് ശേഷം ഏഴ് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിലേക്ക് അയക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കാര്യത്തിൽ, അവരെ വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുകയും അവിടെ എത്തിയതിന് ശേഷം 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.
മൊത്തം വിമാന യാത്രക്കാരുടെ അഞ്ച് ശതമാനം പേരെ എത്തിച്ചേരുമ്പോൾ വിമാനത്താവളത്തിൽ വച്ച് പരിശോധനയ്ക്ക് വിധേയമാക്കും. പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നും നോക്കാതെ റാൻഡം ആയി തിരഞ്ഞെടുക്കുന്നവരെയാണ് പരിശോധിക്കുക. ഇത്തരം യാത്രക്കാരുടെ പരിശോധനാ ചെലവ് വ്യോമയാന മന്ത്രാലയം വഹിക്കും. പുതിയ മാർഗനിർദേശങ്ങൾ ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
അതെസമയം, രാജ്യത്ത് ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കാനും കേന്ദ്രം തീരുമാനിച്ചു. സർവീസുകൾ പുനരാരംഭിക്കുന്ന തീയതി അവലോകനം ചെയ്യാൻ കേന്ദ്രം ഇപ്പോൾ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
Also Read: ഒമിക്രോൺ: നിരീക്ഷണം ശക്തമാക്കണം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം
രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ പരിശോധനയും നിരീക്ഷണവും സംബന്ധിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ (എസ്ഒപി) അവലോകനം ചെയ്യാനും മന്ത്രാലയം തീരുമാനിച്ചു. പ്രത്യേകിച്ച് വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാഹചര്യമനുസരിച്ച് ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള എസ്ഒപിയിൽ മാറ്റം വരുത്തുന്നതായി ആഭ്യന്തര മന്ത്രാലയം വക്താവ് ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി കണ്ടെത്തിയ ഒമിക്രോണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല അവലോകന യോഗം നടത്തിയതിന് തൊട്ടുപിന്നാലെയാണിത്.
യോഗത്തിൽ വിവിധ വിദഗ്ധർ, നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ. പോൾ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ ഡോ. വിജയ് രാഘവൻ, ആരോഗ്യം, വ്യോമയാനം, മറ്റ് മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തതായി വക്താവ് പറഞ്ഞു.
“ഒമിക്രോൺ വൈറസിന്റെ പശ്ചാത്തലത്തിൽ മൊത്തത്തിലുള്ള ആഗോള സാഹചര്യം സമഗ്രമായി അവലോകനം ചെയ്തു. നിലവിലുള്ള വിവിധ പ്രതിരോധ നടപടികളും കൂടുതൽ ശക്തിപ്പെടുത്തേണ്ട കാര്യങ്ങളും ചർച്ച ചെയ്തു,” ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
വകഭേദത്തിന്റെ ജീനോമിക് നിരീക്ഷണം കൂടുതൽ ശക്തമാക്കാനും തീവ്രമാക്കാനും യോഗം തീരുമാനിച്ചു.
വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ടെസ്റ്റിംഗ് പ്രോട്ടോക്കോൾ കർശനമായി നിരീക്ഷിക്കുന്നതിന് എയർപോർട്ട് ഹെൽത്ത് ഓഫീസർമാരെയും (എപിഎച്ച്ഒ) പോർട്ട് ഹെൽത്ത് ഓഫീസർമാരെയും (പിഎച്ച്ഒ) ബോധവത്കരിക്കാനും യോഗം തീരുമാനിച്ചുവെന്ന് വക്താവ് പറഞ്ഞു.
രാജ്യത്തിനകത്ത് ഉയർന്നുവരുന്ന പകർച്ചവ്യാധി സാഹചര്യത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് വക്താവ് പറഞ്ഞു.
21 മാസത്തെ നിരോധനത്തിന് ശേഷം, ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് നവംബർ 26 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
പുതിയ, കൂടുതൽ സാംക്രമിക സാധ്യതയുള്ള ബി.1.1.529 വകഭേദം ആദ്യമായി നവംബർ 24 ന് ദക്ഷിണാഫ്രിക്കയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. യുകെ, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, ഡെൻമാർക്ക്, ബെൽജിയം, ബോട്സ്വാന, ഇസ്രായേൽ, ഓസ്‌ട്രേലിയ, ഹോംഗ്കോങ് തുടങ്ങിയ ഇടങ്ങളിലും ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.