“ഇന്ദിര ഗാന്ധിയെ പാർട്ടി നേതാവായി തിരഞ്ഞെടുത്തു, മൊറാർജി ദേശായിക്ക് വൻ മാർജനിൽ പരാജയം, ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി,”- പശ്ചിമ യൂറോപ്പിലെ മോൻദ് ബ്ലോ പർവതനിരയിൽ നിന്ന് കണ്ടെടുത്ത പഴയൊരു പത്രത്തിലെ തലക്കെട്ടാണിത്. “ഇന്ദിര ഗാന്ധി” പ്രധാനമന്ത്രിയാവും,” എന്നതാണ് മറ്റൊരു പത്രത്തിലെ വാർത്താ തലക്കെട്ട്.
ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള 1966ലെ വാർത്തകളാണിവ. മോൻദ് ബ്ലോ പർവത നിരയുടെ ഭാഗമായി ഫ്രാൻസിലുള്ള ബൊസോൻ മഞ്ഞുപാളികളിൽ നിന്നാണ് ഈ പത്രങ്ങൾ കണ്ടെത്തിയത്. 54 വർഷം മുൻപ് തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ അവശേഷിപ്പുകളുടെ കൂട്ടത്തിലാണ് ഈ പത്രങ്ങളും.
Wow! pic.twitter.com/8EgI3bwDyd
— Abhishek Baxi (@baxiabhishek) July 13, 2020
പ്രദേശത്ത് ഭക്ഷണശാല നടത്തിയിരുന്ന തിമോത്തി മോട്ടിൻ എന്നയാളാണ് ഈ അവശിഷ്ടങ്ങൾ കണ്ടെടുത്തതെന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മഞ്ഞിൽ നിന്ന് കണ്ടെത്തിയ പത്രവും മറ്റ് വസ്തുക്കളും ഉണങ്ങി വരുന്നുണ്ടെന്നും അവയ്ക്ക് കേടുപാടുകളൊന്നുമില്ലെന്നും 33 കാരനായ മോട്ടിൻ പറഞ്ഞു.
“ഇത് അസാധാരണമല്ല. സുഹൃത്തുക്കളുമായി ഞങ്ങൾ ഹിമാനിയിൽ നടക്കുമ്പോഴെല്ലാം, തകർന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. അനുഭവ പരിചയത്തിലൂടെ, അവ എവിടെയെല്ലാമുണ്ടാവുമെന്ന് നിങ്ങൾക്കറിയാൻ കഴിയും,” മോട്ടിൻ പറഞ്ഞു. മഞ്ഞുപാളികൾ നീങ്ങുന്നതിനനുസരിച്ച് അവയുടെ സ്ഥാനം മാറാമെന്നും അദ്ദേഹം പറഞ്ഞു.
Read More: ദക്ഷിണേന്ത്യയിൽ 7500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ആപ്പിൾ ഐഫോൺ നിർമാണ കരാറുകാരായ ഫോക്സ്കോൺ
1966 ജനുവരി 24നായിരുന്നു യൂറോപ്പിലെ ഏറ്റവും വലിയ പർവതത്തിലേക്ക് വിമാനം തകർന്നുവീണത്. ഇന്ത്യൻ ആറ്റോമിക് എനർജി കമ്മീഷണൻ ചെയർമാൻ ഹോമി ജഹാംഗീർ ബാബ അടക്കം 177 പേർ അപകടത്തിൽ മരിച്ചിരുന്നു.
മുംബൈയിൽ നിന്ന് ലണ്ടനിലേക്കുള്ള, എയർ ഇന്ത്യയുടെ ബോയിംഗ് 707 വിമാനമായ കാഞ്ചൻ ജംഗയായിരുന്നു തകർന്നുവീണത്. വിമാന നിയന്ത്രണ സംവിധാനവുമായുള്ള ആശയ വിനിമയം നഷ്ടമായതിന് പിറകേ വിമാനം അപകടത്തിൽ പെടുകയായിരുന്നു. ഹോമി ജെ ബാബയെ വധിക്കാൻ വേണ്ടി ഗൂഢാലോചന നടന്നിരുന്നെന്നും അതിന്റെ ഭാഗമായാണ് വിമാനാപകടമെന്നുമുള്ള തരത്തിൽ ചർച്ചകളും പിന്നീട് ഉയർന്നിരുന്നു. വിമാനം തകർന്നതിന്റെ കാരണം ഇന്നും ദുരൂഹമായി തുടരുന്നു.
“നാഷണൽ ഹെറാൾഡ്”,”ദ് ഹിന്ദു”, “ഇക്കണോമിക് ടൈംസ്” തുടങ്ങി പത്തിലധികം പത്രങ്ങളുടെ അന്നത്തെ പതിപ്പുകൾ ഇപ്പോൾ മോട്ടിൻ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ ഉൾപ്പെടുന്നു.
Read More: ഇന്ത്യയിൽ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിൾ
ആറു പതിറ്റാണ്ടായി അടിഞ്ഞുകിടന്നിരുന്ന മഞ്ഞ്, ഒരുപക്ഷേ ഇപ്പോൾ മാത്രമാവും ഉരുകിയിട്ടുണ്ടാവുകയെന്നും ഇവ കണ്ടെത്താൻ കഴിഞ്ഞതിൽ തനിക്ക് ഭാഗ്യമുണ്ടെന്നും മോട്ടിൻ പറഞ്ഞു. പത്രങ്ങൾ ഉണങ്ങിക്കഴിഞ്ഞാൽ, അവ തന്റെ കഫേയിൽ പ്രദർശിപ്പിക്കുമെന്നും മോട്ടിൻ പറഞ്ഞു. നിലവിൽ വിമാന അവശിഷ്ടങ്ങളിൽനിന്ന് കണ്ടെത്തിയ മറ്റു പല വസ്തുക്കളും മോട്ടിൻ തന്റെ ഭക്ഷണശാലയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
1966 ലെവിമാനാപകവുമായി ബന്ധപ്പെട്ട നിരവധി അവശിഷ്ടങ്ങൾ 2012 മുതൽ മഞ്ഞുപാളികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 2012 ൽ ‘ഓൺ ഇന്ത്യൻ ഗവൺമെന്റ് സർവീസ്, ഡിപ്ലോമാറ്റിക് മെയിൽ, വിദേശകാര്യ മന്ത്രാലയം’ എന്നിങ്ങനെ മുദ്ര പതിപ്പിച്ച കത്തുകൾ കണ്ടെത്തിയിരുന്നു. ഒരു വർഷത്തിനുശേഷം ഒരു ഫ്രഞ്ച് പർവതാരാഹോകൻ എയർ ഇന്ത്യയുടെ ചിഹ്നം പതിപ്പിച്ച ലോഹപ്പെട്ടി കണ്ടെത്തി. 1.17 ലക്ഷം മുതൽ 2.3 ലക്ഷം വരെ പൗണ്ട് വിലമതിക്കുന്ന എമറാൾഡ്, സഫയർ, റൂബി എന്നിവയുടെ ശേഖരമായിരുന്നു അതിനകത്ത്.
1950 ൽ മറ്റൊരു ഇന്ത്യൻ വിമാനമായ മലബാർ പ്രിൻസസും പ്രദേശത്ത് തകർന്നു വീണിരുന്നു. 2017 ൽ ഈ പ്രദേശത്ത് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 1966 ലെയോ 1950 ലെയോ അപകടത്തിൽ മരിച്ചവരുടേതാവാം ഇവയെന്നാണ് കരുതപ്പെടുന്നത്.
Read More: Mont Blanc glacier in French Alps yields Indian newspapers from 1966