പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഒലയ്ക്ക് കർണാടകയിൽ വിലക്ക്. ആറ് മാസത്തേക്കാണ് കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോർ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിനെ സർക്കാർ വിലക്കിയിരുന്നു. കർണാടക സർക്കാർ നിയമപ്രകാരം മോട്ടോർ ബൈക്ക് ടാക്സിയ്ക്ക് അനുമതി നൽകുന്നില്ല.
നിരവധി തവണ സർക്കാർ കമ്പനിയ്ക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ബൈക്ക് സർവീസ് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒലയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ സാർക്കാർ തീരുമാനിച്ചത്. ആറ് മാസത്തേയ്ക്ക് കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തിരിക്കുകയാണ്.
അതേസമയം ബെംഗളൂരു നഗരത്തിൽ ഇപ്പോഴും ഉപഭോക്താക്കൾക്ക് ഒല ആപ്ലിക്കേഷൻ ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒല ഉപയോഗിക്കുന്ന നിരവധി പേർക്ക് ഇത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
ഉബറിന്റെ പ്രധാന എതിരാളികളായ ഒലയ്ക്കും നിരവധി ഉപഭോക്താക്കളാണുള്ളത്. 2016ലാണ് ഒലയ്ക്ക് ടാക്സി ലൈസൻസ് ലഭിക്കുന്നത്. 2021വരെ ഇതിന് കാലാവധിയുണ്ട്. ഏറ്റവും സൗഹാർദപരമായി പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കമ്പനി വ്യക്തമാക്കി.