മാൽകാംഗിരി: നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ അടക്കം ടിക്ക് ടോക്ക് വീഡിയോ പകര്‍ത്തിയ നഴ്സുമാർക്കെതിരെ നടപടിക്ക് ആരോഗ്യവകുപ്പ്. ഒഡീഷയിലെ മാൽകാംഗിരിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തിൽ യൂണിഫോമിലാണ് നഴ്സുമാർ ടിക്ക് ടോക്ക് നടത്തിയത്. നഴ്സുമാർ ആടിയും പാടിയും അരങ്ങ് തകർത്തതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
Read More: ടിക് ടോക് വീഡിയോ പകര്‍ത്തുന്നതിനിടെ വീണ് നട്ടെല്ലിന് പരുക്കേറ്റ് 22കാരന് മരിച്ചു
സംഭവത്തില്‍ നഴ്സുമാരുടെ നിരുത്തരവാദപരമായ നടപടിയിൽ വ്യാപകവിമർശനവും ഉയർന്നു. ഇതോടെ നഴ്സുമാർക്ക് ജില്ലാ മെഡിക്കല്‍ ഓഫീസർ കാരണം കാണിക്കല്‍ നോട്ടീസ് നൽകുകയും ചെയ്തു. ഔദ്യോഗിക യൂണിഫോമിലാണ് നഴ്സുമാര്‍ വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ ആശുപത്രി കിടക്കകളും രോഗികളേയും കാണാൻ കഴിയും. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടിയേയും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍-ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലുളള നവജാത ശിശുക്കളെ ചികിത്സിക്കുന്ന യൂണിറ്റിലാണ് നഴ്സുമാരുടെ ആട്ടവും പാട്ടും നടന്നത്. ശിശുമരണനിരക്കില്‍ ഏറെ മുന്നിലുളള സ്ഥലമാണ് മാല്‍ക്കാങ്കിരി. സംഭവത്തില്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമായിപ്പോയെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു.