/indian-express-malayalam/media/media_files/uploads/2023/08/Manohar-Lal.jpg)
Photo: Facebook/ Manohar Lal
നുഹില്‍: ഹരിയാനയിലെ നുഹില്‍ നടന്ന ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തില്‍ 70 പേരെ കസ്റ്റഡിയിലെടുത്തതായും 44 എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു കലാപകാരിയേയും വെറുതെ വിടില്ല. ലഭിക്കുന്ന വിവരമനുസരിച്ച് ഇതുവരെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും,' മുഖ്യമന്ത്രി വ്യക്തമാക്കി. മരണപ്പെട്ടവരില്‍ രണ്ട് പേര്‍ ഹോം ഗാര്‍ഡുകളും മൂന്ന് പേര്‍ സാധാരണക്കാരുമാണ്.
"എല്ലാ വര്‍ഷവും നടത്തുന്ന ഘോഷയാത്രയെ അലോസരപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചു. പൊലിസുകാരെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുള്ളതായാണ് മനസിലാക്കാനായത്. പലയിടത്തും ആക്രമണങ്ങള്‍ ഉണ്ടായി. വാഹനങ്ങള്‍ക്ക് തീ വച്ചു. ആക്രമണങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കും," മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര - സംസ്ഥാന സേനകളെത്തി നുഹിലെ സാഹചര്യം സാധാരണ നിലയിലേക്ക് എത്തിച്ചതായും അദ്ദേഹം അറിയിച്ചു. അയൽ ജില്ലകളായ പൽവാൽ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലും സമാധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്.
ചില ജില്ലകളിൽ സിആർപിസി 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതിനു പുറമെ, മുൻകരുതൽ നടപടിയായി കർഫ്യൂവും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.