ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ അന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ടിരുന്നുവെന്ന് സിബിഐ ഡിഐജി എം.കെ.സിന്‍ഹ സുപ്രീം കോടതിയില്‍. അസ്താനയുടെ വീട്ടില്‍ നടക്കാനിരുന്ന സെര്‍ച്ച് ഡോവല്‍ ഇടപെട്ട് നിര്‍ത്തിവച്ചെന്നും സിന്‍ഹ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ് അന്വേഷിച്ചിരുന്നയാളാണ് സിന്‍ഹ. ഇദ്ദേഹത്തെ ഒക്ടോബറില്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.
സിബിഐയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ത്തിഭായി ചൗധരിക്ക് കോടികള്‍ നല്‍കിയിട്ടുണ്ടെന്ന് ബിസിനസുകാരനായ സന സതീഷ് ബാബു തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സിന്‍ഹ പരാതിയില്‍ പറയുന്നു. ഗുജറാത്തില്‍ നിന്നുമുള്ള എംപിയായ ചൗധരി മോദിയുടെ അടുത്തയാളാണ്. അസ്താനയ്‌ക്കെതിരായ കേസിലെ രണ്ട് മധ്യസ്ഥരും ഡോവലുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും സിന്‍ഹ പറയുന്നു.
റോ ഉദ്യോഗസ്ഥനായ സമന്ത് ഗോയലിന്റെ ഒരു സംഭാഷണത്തിനിടെ മോദിയെ കുറിച്ചും സിബിഐ കേസിനെക്കുറിച്ചും നടന്ന പരാമര്‍ശവും പരാതിയില്‍ എടുത്ത് പറയുന്നുണ്ട്. പ്രധാനമന്ത്രി സിബിഐ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടെന്നായിരുന്നു സമന്ത് പറഞ്ഞിരുന്നത്. അതേ രാത്രിയാണ് കേസ് അന്വേഷിച്ചിരുന്ന സിബിഐ ഉദ്യോഗസ്ഥരെ മാറ്റിയത്. കേസ് സുപ്രീം കോടതിയുടെ ശ്രദ്ധയിലിരിക്കെ നവംബര്‍ 11 ന് സന സതീഷ് ബാബു കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി.ചൗധരിയെ കണ്ടിരുന്നുവെന്നും യൂണിയന്‍ ലോ സെക്രട്ടറി സുരേഷ് ചന്ദ്ര സനയുമായി ബന്ധപ്പെട്ടെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സിന്‍ഹ പറയുന്നു.
”അസ്താന കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ മനോജ് പ്രസാദ് തന്നെ അറസ്റ്റ് ചെയ്ത് സിബിഐ ഹെഡ് കോര്‍ട്ടേഴ്‌സില്‍ എത്തിച്ചതില്‍ അമ്പരക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരുന്നു. ഡോവലുമായി അടുത്ത ബന്ധമുള്ള തന്നെ എങ്ങനെ സിബിഐ അറസ്റ്റ് ചെയ്യുമെന്നായിരുന്നു മനോജ് ചോദിച്ചത്. മനോജിന്റെ പിതാവ് ദിനേശ്വര്‍ പ്രസാദ് റോ ജോയിന്റ് സെക്രട്ടറിയായി വിരമിച്ചയാളാണ്. അദ്ദേഹത്തിന് ഡോവലുമായി അടുത്ത ബന്ധമുണ്ടായിരുന്നു” സിന്‍ഹ തന്റെ പരാതിയില്‍ പറയുന്നു.
പ്രസാദും സഹോദരന്‍ സോമേഷും സമന്ത് ഗോയലും ചേര്‍ന്ന് ഡോവലിനെ വളരെ വ്യക്തിപരമായ വിഷയത്തില്‍ സഹായിച്ചിരുന്നുവെന്ന് പ്രസാദ് തന്നെ പറഞ്ഞതായാണ് പരാതിയില്‍ സിന്‍ഹ പറയുന്നത്. കൂടാതെ ഇന്റര്‍പോളിന്റെ തിരഞ്ഞെടുപ്പില്‍ നിന്നും ഇന്ത്യ അവസാന നിമിഷം പിന്മാറുകയായിരുന്നുവെന്നും സിന്‍ഹ പറയുന്നു. എ.കെ.ശർമ്മയായിരുന്നു ഇന്ത്യയുടെ നോമിനി. എന്നാല്‍ ഒരു മീറ്റിങ്ങിനായി ഫ്രാന്‍സിലേക്ക് പുറപ്പെടും മുമ്പ് ഇന്ത്യ മീറ്റിങ് പിന്‍വലിക്കുകയായിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പില്‍ നിന്നും ഇന്ത്യ പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു.
Read More in English: NSA Ajit Doval interfered in Asthana probe, stalled searches: CBI DIG to SC