കേപ്പ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന പോരാട്ടങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പുരോഹിതനും സാമൂഹിക പ്രവര്‍ത്തകനുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു. തന്റെ രാജ്യത്തിന്റെ ധാർമ്മികതയുടെ ആള്‍രൂപമെന്നായിരുന്നു സാമൂഹിക നിരീക്ഷകരും ദക്ഷിണാഫ്രിക്കയിലെ ജനങ്ങളും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡെസ്മണ്ട് ടുട്ടുവിന്റെ വേർപാട് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചടത്തോളം മറ്റൊരു അധ്യായത്തിന്റെ അവസാനമാണെന്ന് പ്രസിഡന്റ് സിറിൽ റമഫോസ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. 1980 കാലഘട്ടത്തില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചാണ് അദ്ദേഹം ലോകശ്രദ്ധ നേടിയത്. പോരാട്ടങ്ങള്‍ക്കായി അദ്ദേഹം തന്റെ പദവി ഉപയോഗിച്ചു.
1984 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് നോബല്‍ സമ്മാനം നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഡെസ്മണ്ട് ടുട്ടു. നോബലിന് പുറമെ സാമൂഹിക സേവനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ പുരസ്കാരം, ഗാന്ധി സമാധാന സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.
Also Read: കിഴക്കമ്പലം സംഘര്‍ഷം: തൊഴിലാളികള്‍ക്ക് ആരോ ലഹരി നല്‍കി; സംഭവം യാദൃശ്ചികമെന്ന് കിറ്റക്സ് എംഡി