ന്യൂഡല്‍ഹി: കോളിളക്കമുണ്ടാക്കിയ സൊഹറാബുദീൻ ഷെയ്ഖ് – തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ 22 പ്രതികളെയും പ്രത്യേക സി.ബി.ഐ കോടതി വെറുതേവിട്ട് ഒരു ദിവസത്തിന് ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൊഹറാബുദീനെ ആരും കൊന്നതല്ലെന്നും അദ്ദേഹം മരിച്ചതാണെന്നും വിധിയില്‍ നിരാശ പ്രകടിപ്പിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു. ‘ഹരേണ്‍ പാണ്ഡ്യ, തുളസീറാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോംബ്രെ, ശ്രീകാന്ത് കണ്ഡല്ക്കര്, കൗസര്‍ ബി, സൊഹ്റാബുദ്ധീന്‍ ഷൈഖ് എന്നിവരൊന്നും കൊല്ലപ്പെട്ടതല്ല, അവര്‍ മരിച്ചതാണ്,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും സാഹചര്യത്തെളിവുകൾ ശക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്.ജെ. ശർമ്മ ഇന്നലെ വിധി പറഞ്ഞത്. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി.
NO ONE KILLED…
Haren Pandya.
Tulsiram Prajapati.
Justice Loya.
Prakash Thombre.
Shrikant Khandalkar.
Kauser Bi.
Sohrabuddin Shiekh.
THEY JUST DIED.
— Rahul Gandhi (@RahulGandhi) December 22, 2018
അധോലോക ഗുണ്ടയായിരുന്ന സൊഹറാബുദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, കൂട്ടാളി തുളസി റാം പ്രജാപതി എന്നിവരെ ഗുജറാത്ത് പൊലീസ് തട്ടിക്കൊണ്ടു പോയി വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കേസ്.
സൊഹറാബുദീന് ഭീകര ഗ്രൂപ്പായ ലഷ്കറെ തയിബയുമായി ബന്ധമുണ്ടായിരുന്നെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടെന്നുമായിരുന്നു ആരോപണം. 2005- 2006ലായിരുന്നു സംഭവം.
അന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 38 പ്രതികളാണുണ്ടായിരുന്നത്. അമിത് ഷാ ഉൾപ്പെടെ 16 പേരെ 2014ൽ കുറ്റവിമുക്തരാക്കിയിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും 21 പൊലീസ് ഉദ്യോഗസ്ഥരെയും ഗുജറാത്തിലെ ഒരു ഫാം ഹൗസ് ഉടമയെയുമാണ് കഴിഞ്ഞ ദിവസം വിട്ടയച്ചത്. സൊഹ്റാബുദ്ദീനെയും ഭാര്യയെയും കൊലപ്പെടുത്തും മുൻപ് ബന്ദികളാക്കി വച്ചത് ഈ ഫാം ഹൗസിലായിരുന്നു. സൊഹ്റാബുദ്ദീനെയും ഭാര്യയെയുമാണ് ആദ്യം വധിച്ചത്. സംഭവത്തിൽ തെളിവ് നശിപ്പിക്കാനായി തുളസി റാം പ്രജാപതിയെയും പിന്നീട് കൊലപ്പെടുത്തി. ആ കേസിലും പ്രതികളെ കുറ്റവിമുക്തരാക്കി.